തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ നിന്ന് 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം പിന്നിടുന്നു. കരമന കരിമുകള്‍ സ്വദേശി ലക്ഷ്മിയെയാണ് വെള്ളിയാഴ്ച പുലർച്ചെ മുതല്‍ കാണാതായത്.
കുട്ടിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും ഇതുവരെ കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
വെള്ളിയാഴ്ച പുലർച്ചെയാണ് ലക്ഷ്മി വീട്ടില്‍ നിന്നും ഇറങ്ങിയത്. കുട്ടി തനിയെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും കുട്ടി തമ്പാനൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മറ്റ് റെയില്‍വേ സ്റ്റേഷനുകളിലെ വിവരങ്ങള്‍ ശേഖരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അന്യസംസ്ഥാനങ്ങളിലേക്കോ മറ്റ് ജില്ലകളിലേക്കോ കുട്ടി പോകാൻ സാധ്യതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ കരമന പോലീസിനെയോ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.














































































