മുതുകുളം തെക്ക് കനകക്കുന്ന് സ്വദേശിനി തങ്കമ്മ (80) കൊല്ലപ്പെട്ട സംഭവത്തിൽ അയൽവാസിയും അകന്ന ബന്ധുവുമായ പ്രകാശനെ (50) പോലീസ് അറസ്റ്റ് ചെയ്തു.
ആഭരണങ്ങളും പണവും തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് വൃദ്ധയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
കൃത്യം നടത്തിയ ശേഷവും തന്നെ ആരും സംശയിക്കില്ലെന്ന ധാരണയിൽ പ്രതി നാട്ടിൽ തന്നെ തുടരുകയായിരുന്നു.
എസ്.പി.യുടെ മേൽനോട്ടത്തിൽ മൂന്നുസംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അയൽവാസിയായ പ്രതിയിലേക്ക് പോലീസ് എത്തിയത്.
മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിച്ചിരുന്നെങ്കിലും തലയുടെ പിന്നിൽ അടിയേറ്റതുപോലുള്ള പരിക്കുണ്ടായിരുന്നു.
അടിയേറ്റ് അബോധാവസ്ഥയിലായ തങ്കമ്മയെ ജീവനോടെ കായലിൽ കെട്ടിത്താഴ്ത്തിയതാകാമെന്ന സംശയവും പോലീസിനുണ്ടായിരുന്നു.
തങ്കമ്മയെയും വീടിനെയുംകുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് കൊലപാതകിയെന്നും പോലീസ് ആദ്യമേ സംശയിച്ചിരുന്നു.
ഇതുപ്രകാരം നാട്ടുകാരിൽ ചിലരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
തുടർന്നാണ് പോലീസ് പ്രതിയിലേക്ക് എത്തിച്ചേർന്നത്.
ഒറ്റയ്ക്കു താമസിച്ചിരുന്ന തങ്കമ്മയെ തിങ്കളാഴ്ച രാവിലെയാണു കാണാതായത്.
കനകക്കുന്ന് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ ആറോടെ ആറാട്ടുപുഴ കിഴക്കേക്കര കീരിക്കാട് ജെട്ടിക്കു സമീപം കായംകുളം കായലിൽ മൃതദേഹം കണ്ടത്.
കൈയും കാലും തുണികൊണ്ടു ബന്ധിച്ചും കഴുത്തിൽ കല്ലുകെട്ടിയ നിലയിലുമായിരുന്നു മൃതദേഹം.
ദേഹത്തുണ്ടായിരുന്ന ആറു പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു.











































































