സ്വന്തം ലേഖകൻ
കോട്ടയം:2015ലും സമാനമായ സംഭവം നടന്നു; തുടർച്ചയായുള്ള സുരക്ഷാ വീഴ്ചയിൽ ഞെട്ടി ഭകതജനങ്ങൾ
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുകളിലൂടെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.
അതീവ സുരക്ഷാ മേഖലയായ ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ മുകളിലൂടെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തിയ സംഭവം ഞെട്ടലോടെയാണ് ഭക്തജനങ്ങൾ അറിഞ്ഞത്. 2015 ലും സമാനമായ രീതിയിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഏഴരപ്പൊന്നാനയടക്കം കോടികൾ വിലവരുന്ന അമൂല്യ നിധികൾ ഏറ്റുമാനൂർ ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ക്ഷേത്രപരിസരം അതീവ സുരക്ഷാ മേഖലയായി സംരക്ഷിച്ച് വരുന്നത്.
മങ്കരകലിങ്ക് സ്വദേശി തോമസ് ആണ് ഏറ്റുമാനൂർ പൊലീസിന്റെ പിടിയിലായത്. ദേവസ്വം ജീവനക്കാരുടെയും ഉപദേശക സമിതിയുടെയും പരാതിയെത്തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് സംഭവം.
ക്ഷേത്രത്തിൽ നടക്കുന്ന വിവാഹത്തിന് ഫോട്ടോ എടുക്കുന്നതിന് പോലും കർശന നിയന്ത്രണമുണ്ട്. ഇങ്ങനെയുള്ള ക്ഷേത്രത്തിൽ ഇയാൾ ഡ്രോൺ പറത്തിയത് ദുരൂഹത ഉയർത്തുന്നു.
2015 ലും സമാനമായ രീതിയിൽ ദൃശ്യങ്ങൾ പകർത്തിയതിനെത്തുടർന്ന് ക്ഷേത്രപരിസരം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് ഡ്രോൺ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്നത് നിരോധിച്ചു കൊണ്ട് ഹൈക്കോടതി വിധിയുണ്ടെന്ന് ഉപദേശക സമിതി സെക്രട്ടറി കെ.എൻ ശ്രീകുമാർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.