ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് 12 -ാം ഇനമായാണ് കേസ് കേൾക്കുക. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്ന ദിലീപിൻ്റെ അപേക്ഷ ഇന്ന് കോടതിക്ക് മുന്നിലെത്തും.നടി മഞ്ജുവാര്യരെയും കാവ്യാമാധവൻ്റെ മാതാപിതാക്കളെയും വിസ്തരിയ്ക്കാനുള്ള പ്രോസിക്യൂഷൻ നീക്കം തടയണമെന്ന് സത്യവാങ്മൂലത്തിൽ ദിലീപ് ആവശ്യപ്പെട്ടു.

കേസിൽ തെളിവുകളുടെ വിടവ് നികത്താനാണ് പ്രോസിക്യൂഷൻ ശ്രമമെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന സർക്കാർ ദിലീപിൻ്റെ വാദങ്ങളെ ശക്തമായി എതിർക്കുകയാണ്. തെളിവുകളുടെ വിടവ് നികത്താനല്ല ഇരയ്ക്ക് നീതി ഉറപ്പിയ്ക്കാനാണ് ശ്രമമെന്ന് സർക്കാർ വ്യക്തമാക്കുന്നു. മഞ്ജുവാര്യരെ വിസ്തരിയ്ക്കേണ്ടത് അനിവാര്യമാണെന്നും സംസ്ഥാന സർക്കാർ വാദിക്കുന്നു. ഇന്ന് കോടതിയിൽ മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, സിദ്ധാർഖ് ദേവ്, ഫിലിപ്പ് ടി വർഗീസ്, എം ഒ ആർ രഞ്ജീത റോത്തഗി എന്നിവരാണ് ദിലീപിന് വേണ്ടി ഹാജരാകുക.