സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.
പത്തനാപുരം പൂങ്കുളഞ്ഞി അയ്യപ്പൻകണ്ടം ഷാമനസിലിൽ ഷായെ(26) ആണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.
നൂറനാട് സ്വദേശിനിയായ 18 വയസ്സുള്ള പെൺകുട്ടിയെയാണ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായുള്ള സൗഹൃദം മുതലാക്കി പ്രതി പെൺകുട്ടിയുടെ സ്വർണ്ണമാലയും കമ്മലും ഊരി വാങ്ങി പണയം വച്ചിരുന്നു.
സ്വർണാഭരണങ്ങൾ തിരികെ തരാമെന്നും വിവാഹം കഴിച്ചുകൊള്ളാമെന്നും വാഗ്ദാനം നൽകി കഴിഞ്ഞ ഒമ്പതാം തീയതി രാത്രി പെൺകുട്ടിയെ നിർബന്ധിച്ച് വിളിച്ചിറക്കി കൊണ്ടുപോയി.
തുടർന്ന് ഭരണിക്കാവിലുള്ള വാടകവീട്ടിൽ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം കൊട്ടാരക്കര കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ എത്തിച്ച ശേഷം കടന്നുകളയുകയായിരുന്നു.
പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടർന്ന് പെൺകുട്ടി നൂറനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ശാസ്താംകോട്ടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
പ്രതിക്ക് നിരവധി പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് മൊബൈൽ ഫോൺ പരിശോധനയിൽ വ്യക്തമായി.
ഇൻസ്റ്റഗ്രാമിൽ ആകർഷകമായ ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് പെൺകുട്ടികൾക്ക് മെസ്സേജുകൾ അയയ്ക്കുകയും മറുപടി അയക്കുന്നവരെ പ്രണയം നടിച്ച് വശത്താക്കി സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ശാരീരികമായി പീഡിപ്പിച്ച് ഉപേക്ഷിക്കുന്നതുമാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ ഇത്തരം കേസ് നിലവിലുണ്ട്.
നിരവധി പെൺകുട്ടികൾ പ്രതിയുടെ വലയിലായിട്ടുണ്ട് എന്നാണ് സൂചന.
മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സിഐ പി.ശ്രീജിത്ത്, എസ് ഐമാരായ എസ്.നിതീഷ്,സുഭാഷ് ബാബു, സി പി ഒമാരായ സിനു വർഗീസ്, ജയേഷ്, പ്രസന്നകുമാരി,വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.