തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തില്‍ പ്രതികരണവുമായി കോണ്ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട അംഗങ്ങള്‍.
കോണ്ഗ്രസ് അംഗത്തെ വിലയ്ക്കെടുക്കാനുള്ള സിപിഎം ഗൂഢതന്ത്രമാണ് മറ്റത്തൂരില്‍ കണ്ടത്. സിപിഎമ്മിനോടുള്ള എതിർപ്പിനെ തുടർന്ന് ബിജെപി കോണ്ഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുകയായിരുന്നുവെന്നും ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം.ചന്ദ്രൻ പറഞ്ഞു.
മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടെസി കല്ലറയ്ക്കല്‍, വൈസ് പ്രസിഡന്റ് നൂർ ജഹാൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍, ബ്ലോക്ക് മെമ്പർ പ്രവീൺ കുമാർ ലിന്റോ പള്ളിപറമ്പൻ, മറ്റു പുറത്താക്കപ്പെട്ട കോൺഗ്രസ് അംഗങ്ങൾ എന്നിവരും വാർത്താസമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കി. തൃശൂർ ഡിസിസിക്കെതിരെയും അംഗങ്ങൾ രൂക്ഷവിമർശനം നടത്തി.
അംഗങ്ങള്‍ക്ക് വിപ്പ് ലഭിച്ചിരുന്നില്ല. ഡിസിസി ചിഹ്നം കൊടുത്ത മൂന്ന് സ്ഥാനാർഥികള്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തി. ബിജെപി പിന്തുണയില്‍ മത്സരിച്ചശേഷം കോണ്ഗ്രസ് പാർട്ടി നേതൃത്വം ഇവരോട് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസ് യോഗത്തില്‍ പങ്കെടുത്ത കെ.ആർ ഔസേപ്പിനെ സിപിഎം വിലയ്ക്കെടുക്കുകയായിരുന്നു.
ഔസേപ്പ് കാലുമാറുമെന്ന് കൗൺസില്‍ ഹാളിലെത്തും വരെ അറിഞ്ഞിരുന്നില്ല. ഇതോടെയാണ് കോൺഗ്രസ് ടെസി കല്ലറയ്ക്കലിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കിയത്. സിപിഎമ്മിനോടുള്ള വിരോധം കാരണമാകാം ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് വോട്ടു ചെയ്തത്.
12 വോട്ട് ടെസിക്കും 11 വോട്ട് ഔസേപ്പിനും കിട്ടിയെന്നും ടി.എം. ചന്ദ്രൻ പറഞ്ഞു. ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്നും പാർട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അംഗങ്ങളും വ്യക്തമാക്കി. മറ്റത്തൂരിലെ രാഷ്ട്രീയ സാഹചര്യം പഠിക്കാതെ രാജിവെയ്ക്കില്ലെന്നും നേതാക്കൾ പറഞ്ഞു.














































































