മേല്‍പറമ്പ് : കാസർകോട് മേല്‍പറമ്പില്‍ പ്രണയവിവാഹം കഴിഞ്ഞ് നാലുമാസം തികയും മുൻപ് നവവധു ഭർതൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. ഞായറാഴ്ച ഉച്ചയ്ക്കാണ് യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ് മരിച്ച നന്ദന.
ഏപ്രില്‍ 26ന് ആയിരുന്നു രഞ്ജേഷും നന്ദനയും തമ്മിലുള്ള വിവാഹം. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇന്നലെ രാവിലെ നന്ദന താൻ മരിക്കാൻ പോവുകയാണെന്ന് അമ്മ സീനയ്ക്ക് ഫോണില്‍ സന്ദേശം അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടൻ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. മുട്ടിയിട്ടും തുറക്കാത്തതിനാല്‍ വീട്ടുകാർ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ചനിലയില്‍ കണ്ടെത്തിയത്.
മേല്‍പറമ്പ് പൊലീസ് കേസെടുത്തു. ആർഡിഒ ബിനു ജോസഫ്, എസ്‌ഐ കെ.എൻ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കാസർകോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.