ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കോവിഡ് മൂലം ഒരു വര്‍ഷം നീട്ടിവെച്ച 19-ാം ഏഷ്യന്‍ ഗെയിംസിലെ ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുക. ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ചയാണ്.
ഹാങ്ചൗ സ്‌പോര്‍ട്‌സ് സെന്റര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ പുരുഷ ടീം ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തില്‍ ആതിഥേയരായ ചൈനയാണ് ഇന്ത്യയുടെ എതിരാളി. വൈകീട്ട് അഞ്ചിനാണ് മത്സരം തുടങ്ങുക.
സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. പ്രതിരോധ നിര താരം സന്ദേശ് ജിംഗനും ടീമിലുണ്ട്. വിസ പ്രശ്‌നം കാരണം പ്രതിരോധ നിര താരങ്ങളായ കോന്‍സം ചിംഗ്ലെന്‍സന സിങ്, ലാല്‍ചുംഗ് നുംഗ എന്നിവര്‍ക്ക് ചൈനയിലേക്ക് പോകാനായിട്ടില്ല.
ഇവര്‍ ഉടന്‍ തന്നെ ടീമിനൊപ്പം ചേരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ളത്. ചൈന, ബംഗ്ലാദേശ്, മ്യാന്മര്‍ എന്നിവയാണ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മറ്റു ടീമുകള്‍.
ആറുമാസമായി പരിശീലനം നടത്തുന്ന ചൈനക്കെതിരേ ഒരൊറ്റ ദിവസംപോലും പരിശീലനം നടത്താതെയാണ് ഇന്ത്യ ആദ്യമത്സരത്തിന് ഇറങ്ങുന്നത്. 21 ന് ബംഗ്ലാദേശിനെയും 24 ന് മ്യാന്മറിനെയും ഇന്ത്യ നേരിടും. വനിതാഫുട്ബോള്‍ മത്സരം 21-ന് തുടങ്ങും.
റാങ്കിങ്ങില്‍ മുകളിലുള്ള ചൈനീസ് തായ്പെയ്,തായ്ലാന്‍ഡ്എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. 21-ന് ചൈനീസ് തായ്പേയ്ക്കെതിരേയാണ് ആദ്യമത്സരം. 24-ന് തായ്ലാന്‍ഡിനെ നേരിടും. വോളിയില്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ ആദ്യമത്സരം ചൊവ്വാഴ്ച കംബോഡിയക്കെതിരെയാണ്.
വനിതകളുടെ ക്രിക്കറ്റ് മത്സരത്തിനും ഇന്നു തുടക്കമാകും. പ്രാഥമിക റൗണ്ടില്‍ ഇന്‍ഡൊനീഷ്യ മംഗോളിയയെ നേരിടും. ഇന്ത്യയുടെ ആദ്യമത്സരം 21 നാണ്. നേരിട്ട് ക്വാര്‍ട്ടറിലേക്ക് ബൈ ലഭിച്ച ഇന്ത്യൻ പുരുഷടീമിന്റെ ആദ്യമത്സരം ഒക്ടോബര്‍ മൂന്നിനാണ്. ഋതുരാജ് ഗെയ്ക് വാദിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഏഷ്യൻ ഗെയിംസിനിറങ്ങുന്നത്