ശാസ്ത്ര ഗവേഷണത്തിന് യൂറോപ്പ്യൻ യൂണിയൻ നൽകുന്ന മേരി സ്കൊഡോവ്സ്ക ക്യൂറി ആക്ഷൻ ഫെലോഷിപ്പ് ഏകദേശം 1.3 കോടി രൂപ കോട്ടയം അയ്മനം സ്വദേശിനി നമിത നായർക്ക് ലഭിച്ചു. ഊർജ്ജസംഭരണത്തിനായി ജലത്തിൽ നിന്നും ഹൈഡ്രജൻ വിഘടിപ്പിക്കുവാൻ ഇലക്ട്രോ കാറ്റലിസ്റ്റ് ആയി ഉപയോഗിക്കുന്ന കാർബൺ നാനോ മെറ്റീരിയലുകളെ കുറിച്ചുള്ള ഗവേഷണത്തിനാണ് പോളണ്ടിലെ വാർസ്ലോ യൂണിവേഴ്സിറ്റിയിലും ജർമ്മനിയിലെ ഡാംസ്റ്റാർട്ട് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലും ആയി ഫെലോഷിപ്പോടുകൂടി മൂന്ന് വർഷത്തെ അവസരം ലഭിച്ചിരിക്കുന്നത്. ആദ്യത്തെ ഒരു വർഷം പോളണ്ടിലെ യൂണിവേഴ്സിറ്റിയിലും, തുടർന്നുള്ള രണ്ടും മൂന്നും വർഷങ്ങളിൽ ജർമ്മനിയിലെ യൂണിവേഴ്സിറ്റിയിലുമാണ് ഗവേഷണം.
ഒക്ടോബർ ആദ്യവാരം പോളണ്ടിന് പുറപ്പെടും. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ(IISER) നിന്നും ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ നമിത കോട്ടയം ചിന്മയ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിനിയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പെയർ ഫെലോഷിപ്പും ജർമൻ അക്കാഡമിക് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഡാഡ്-വൈസ് സ്കോളർഷിപ്പും ഈ കൊച്ചു മിടുക്കി നേടിയിട്ടുണ്ട്.
മസ്കറ്റിൽ ഉദ്യോഗസ്ഥനായ അയ്മനം കല്ലുമട ഇലഞ്ഞിക്കൽ അനിൽകുമാറിന്റെയും കോട്ടയം ചിന്മയ വിദ്യാലയത്തിലെ അധ്യാപികയായ മായ അനിലിന്റെയും മകളാണ് നമിത. സഹോദരി നന്ദനാ നായർ.