ഇന്ത്യയും പാക്കിസ്ഥാനും ടൂർണമെന്റിലെ ആദ്യമത്സരത്തിൽ ഇന്നു നേർക്കുനേർ വരും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണു മത്സരം.
താരങ്ങളേക്കാൾ വാശിയോടെ ഇരുഭാഗത്തും ആരാധകർ അണിനിരക്കുന്ന മത്സരത്തിനുമേൽ മഴഭീഷണി നിലനിൽക്കുന്നുണ്ട്.2007ലെ പ്രഥമ ട്വന്റി20 ലോകകപ്പ് നേട്ടത്തിനുശേഷം കിരീടത്തിനായി ഇന്ത്യയുടെ കൈ ഉയർന്നിട്ടില്ല. വലിയ പ്രതീക്ഷയുമായാണു രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഓസ്ട്രേലിയയിൽ പറന്നിറങ്ങിയത്.
ഓപ്പണർ മുഹമ്മദ് റിസ്വാന്റെ മാരകഫോമാണ് ബാബർ അസം നേതൃത്വം നൽകുന്ന പാക്കിസ്ഥാന്റെ കരുത്ത്. 2021 ട്വന്റി20 ലോകകപ്പ് സൂപ്പർ 12ൽ പാക്കിസ്ഥാൻ ഇന്ത്യയെ 10 വിക്കറ്റിനു കീഴടക്കിയിരുന്നു. ഈ തോൽവിക്കു പ്രതികാരം ചെയ്യാനുള്ള സുവർണാവസരം കൂടിയാണ് ഇന്ത്യക്ക് ഇന്നത്തെ മത്സരം.