26 വർഷങ്ങൾക്കു ശേഷം കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതി ടൈലർ രാജ (48) ബെംഗളുരുവിൽ നിന്ന് പിടിയിലായി.
ഭീകരാവദ വിരുദ്ധ സ്ക്വാഡിന്റെ പ്രത്യേക സംഘം പിടികൂടിയ രാജയെ കോയമ്പത്തൂർ പൊലീസ് റിക്രൂട്ട്മെന്റ് സ്കൂളിൽ വച്ച് ചോദ്യം ചെയ്തുവരികയാണ്.
1998 ഫെബ്രുവരി 14 ന് 58 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിനു ശേഷം രാജ ഒളിവിലായിരുന്നു.
കോയമ്പത്തൂരിലെ വല്ലാൽ നഗറിൽ വീട് വാടകയ്‌ക്കെടുത്തിരുന്ന രാജ അവിടെയാണ് സ്ഫോടനത്തിന് ആവശ്യമായ ബോംബുകൾ നിർമിച്ച് സൂക്ഷിച്ചിരുന്നത്.
ഇയാൾ ബോംബ് നിർമിക്കുകയും നിരവധി കൊലകേസുകളിലും പ്രതിയാണ്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു മുൻപ് രാജ തയ്യൽക്കാരനായിരുന്നെന്നാണ് പൊലീസ് പറയുന്നത്.