ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ധു പദ്ധതിയിലൂടെ ഇനി നേപ്പാളിലെയും ശ്രീലങ്കയിലെയും പൗരന്മാരെയും , വിദ്യാർഥികളെയും മടക്കിയെത്തിക്കും. ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിട്ട ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ തുടർന്ന് സംഘർഷങ്ങൾ വർധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചത്.
ഇന്ത്യയുടെ ഈ പദ്ധതിയിൽ തങ്ങളുടെ രാജ്യത്തുള്ളവരെയും കൂടി ഉൾപ്പെടുത്തണമെന്നും അവരെയും നാട്ടിലെത്തിക്കണമെന്ന് നേപ്പാൾ, ശ്രീലങ്കൻ സർക്കാരുകൾ ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്ന് ഇന്ത്യ ഇവരുടെ ആവശ്യം അംഗീകരിക്കുകയും അവരെ നാട്ടിലെലെത്തിക്കാൻ വേണ്ട നടപടികൾ എടുക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെയും ഇറാനിൽ നിന്ന് ഇന്ത്യയുടെ ഒരു വിമാനം ഡൽഹിയിൽ എത്തിയിരുന്നു. ഇതിൽ ഇറാനിൽ നിന്ന് തുർക്ക്മെനിസ്ഥാനിലെ അഷ്ഗാബത്തിലേക്ക് മാറ്റിയ ഇന്ത്യക്കാരെയാണ് ഇന്ന് തിരിച്ചെത്തിച്ചത്. മറ്റ് രണ്ടു വിമാനങ്ങൾ കൂടി ഇറാനിൽ നിന്നും പുറപെട്ടതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ ഏകദേശം 1000 പേരെ ഒഴിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയും വിജയകരമായ ഒഴിപ്പിക്കൽ നടന്നിരുന്നു. ഏകദേശം 290 ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിൽ എത്തിച്ചു. അതിൽ കുടുതലും ഇറാനിലെ മാഷാദിൽ നിന്ന് ഉള്ള വിദ്യാർഥികൾ ആയിരുന്നു. ഇറാൻ താൽക്കാലികമായി വ്യോമാതിർത്തി തുറന്നതിനെ തുടർന്ന് വിദ്യാർത്ഥികളെ വിജയകരമായി ഡൽഹിയിൽ എത്തിക്കാൻ സാധിച്ചു എന്ന് വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ഓപ്പറേഷൻ സിന്ധു എന്ന പേരിൽ ഇന്ത്യ ഒഴിപ്പിക്കൽ പ്രവർത്തങ്ങൾ ആരംഭിച്ചത്. 110 ഇന്ത്യൻ വിദ്യാർത്ഥികളെ അർമേനിയ, ദോഹ വഴി ഇന്ത്യ വ്യാഴായ്ച നാട്ടിൽ എത്തിച്ചിരുന്നു.