കോട്ടയം: ഇരുപത്തിനാല് മണിക്കൂറുകൾക്കുള്ളിൽ അഞ്ച് പേരുടെ നേത്രദാനം നടത്തിയതു വഴി പത്ത് പേർക്ക് കാഴ്ച പകർന്ന് ഭിന്നശേഷി ക്ഷേമ സംഘടനയായ സക്ഷമ. കോട്ടയം ചോഴിക്കാട് കരുമാങ്കൽ വീട്ടിൽ പങ്കജാക്ഷിയമ്മ, കിടങ്ങൂർ സൗത്ത് ഇപ്സിയ വീട്ടിൽ ലക്ഷ്മികുട്ടിയമ്മ, മീനടം അറക്കച്ചിറ വീട്ടിൽ ജാനകി കുഞ്ഞൂഞ്ഞ്, ആനിക്കാട്
ചിറമംഗലത്തില്ലത്ത് ദേവകി അന്തർജ്ജനം, മൂലവട്ടം വടക്കേ തച്ചകുന്ന് വീട്ടിൽ ലളിതമ്മ എന്നിവരുടെ നേത്രങ്ങളാണ് ദിവ്യംഗ സേവന സംഘടനയായ സക്ഷമയുടെ പരിശ്രമ ഫലമായി കുടുംബങ്ങൾ ദാനം ചെയ്തത്.
ജില്ലയിൽ ഇതുവരെ 107 പേരുടെ നേത്രങ്ങൾ സക്ഷമ വഴി ദാനം ചെയ്യുകയും 214 പേർക്ക് കാഴ്ച പകരുകയും ചെയ്തു. കോട്ടയം ചൈതനൃ കണ്ണാശുപത്രിയുമായും കോട്ടയം മെഡിക്കൽ കോളേജുമായും സഹകരിച്ചാണ് ഇത്രയും നേത്രദാനങ്ങൾ പൂർത്തീകരിച്ചത്.
2023 ലെ ദേശീയ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് സക്ഷമ നടത്തിയ ബോധവൽക്കരണ പരിപാടിയെ തുടർന്ന് നാട്ടകം മൂലവട്ടം ഗ്രാമത്തിലാണ് ആദ്യ നേത്രദാനം നടന്നത്. തുടർന്ന് ജില്ലയിൽ സക്ഷമ വിവിധ സാമൂഹ്യ - സാമുദായിക സംഘടനകളേയും വിദ്യാർത്ഥികളേയും ചേർത്ത് നടത്തിയ നിരവധി ബോധവൽക്കരണ പരിപാടികളുടെ ഫലമായാണ് ഇക്കാര്യം സാധിച്ചത്. ഇതിൽ തന്നെ അൻപതിലധികം പേർക്ക് കാഴ്ച പകർന്ന ജില്ലയിലെ മൂലവട്ടം, പനച്ചിക്കാട്, എന്നീ ഗ്രാമങ്ങളെ 2025 ആഗസ്റ്റ് 25 മുതൽ സെപ്തംബർ 8 വരെ ദേശീയ തലത്തിൽ നടക്കുന്ന നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ച് നേത്രദാന ഗ്രാമങ്ങളായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സക്ഷമ.
ഭാരതത്തിൽ ഒരു വർഷം അൻപതിനായിരത്തിൽ താഴെ നേത്രദാനങ്ങൾ മാത്രമാണ് നടക്കുന്നതെന്ന് അറിയുമ്പോഴാണ് ചെറിയ കാലയളവിൽ കോട്ടയത്ത് നടന്ന 107 നേത്രദാനങ്ങളുടെ മഹത്വം മനസ്സിലാകൂ. നമ്മുടെ കൊച്ചു കേരളത്തിൽ ഏതാണ്ട് ഒന്നര ലക്ഷം ആളുകൾ കോർണിയ തകരാറ് മൂലം ഇരുട്ടിൽ ജീവിതം തള്ളിനീക്കുമ്പോൾ ദൈനംദിനം നടക്കുന്ന മരണങ്ങളിൽ വളരെ തുച്ഛം പേരുടെ നേത്രപടലങ്ങൾ മാത്രമാണ് ദാനം ചെയ്യപ്പെടുന്നത്. പൊതുസമൂഹത്തിൽ നേത്രദാനത്തെപ്പറ്റിയുള്ള അവബോധമില്ലായ്മയാണ് കാരണം. കോർണിയ അന്ധത്വ മുക്ത ഭാരതം എന്ന ലക്ഷ്യം മുൻനിർത്തി സക്ഷമ ഭാരതമാസകലം നേത്രദാനത്തെ പ്രോത്സാഹിപ്പിക്കാൻ വിപുലമായ കാര്യപരിപാടികൾ നടത്തി വരികയാണ്.

ഈ കഴിഞ്ഞ ദിവസം മരണമടഞ്ഞ് നേത്രദാനം ചെയ്ത മൂലവട്ടം വടക്കേ തച്ചകുന്ന് വീട്ടിൽ ലളിതമ്മ