ന്യൂഡൽഹി: എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ വലിയ മാറ്റങ്ങളുമായി എൻസിഇആർടി. മുഗൾ കാലഘട്ടം ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമാണെന്നാണ് പുസ്തകത്തിൽ പറയുന്നത്. കൊല്ലും കൊലയും അക്രമങ്ങളും അതിക്രമങ്ങളും മാത്രമായ കാലഘട്ടമാണിത്. ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു. ചരിത്രത്തിലെ പിഴവിന് ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും പാഠപുസ്തകത്തിൽ പറയുന്നു. ശിവജി രാജാവിന്റെ കാലം മഹനീയ കാലമെന്നും പാഠപുസ്തകത്തിലുണ്ട്.
നഗരങ്ങളിലെ മുഴുവൻ ജനങ്ങളെയും കൂട്ടക്കൊല ചെയ്ത ക്രൂരനാണ് ബാബർ. അക്ബറിന്റെ ഭരണകാലം ക്രൂരതയുടെയും അസഹിഷ്ണുതയുടെയും മിശ്രിതമാണ്. ക്ഷേത്രങ്ങളും ഗുരുദ്വാരകളും നശിപ്പിച്ചയാളാണ് ഔറംഗസേബ് എന്നും എൻസിആർടിയുടെ പുതിയ എട്ടാം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ പറയുന്നു. എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിന്റെ ഒന്നാം ഭാഗമായ 'എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യൻ ആൻഡ് ബിയോണ്ടി'ലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. സുൽത്താനേറ്റിനെയും മുഗളന്മാരെയും കുറിച്ചുള്ള ഭാഗങ്ങളിൽ ക്ഷേത്രങ്ങൾക്കു നേരെയുള്ള 'ആക്രമണങ്ങളെ'ക്കുറിച്ചും ചില ഭരണാധികാരികളുടെ 'ക്രൂരത'യെക്കുറിച്ചും ഒന്നിലധികം പരാമർശങ്ങളുണ്ട്.
പുതിയ പുസ്തകത്തിലെ ചില ഉദാഹരണങ്ങൾ
അലാവുദ്ദീൻ ഖിൽജിയുടെ ജനറൽ മാലിക് കഫൂർ "ശ്രീരംഗം, മധുര, ചിദംബരം, ഒരുപക്ഷേ രാമേശ്വരം തുടങ്ങിയ നിരവധി ഹിന്ദു കേന്ദ്രങ്ങൾ ആക്രമിച്ചു"
ഡൽഹി സുൽത്താനേറ്റ് കാലഘട്ടത്തിൽ "ബുദ്ധ, ജൈന, ഹിന്ദു ക്ഷേത്രങ്ങളിലെ പവിത്രമായ പ്രതിമകൾക്ക് നേരെ നിരവധി ആക്രമണങ്ങൾ നടന്നു. കൊള്ളയടിക്കപ്പെട്ടു, വിഗ്രഹങ്ങൾ നശിപ്പിച്ചു"