കോട്ടയം വയസ്ക്കര ഇല്ലത്തെ സൗമ്യവതി തമ്പുരാട്ടിയ്ക്ക് കോട്ടയം തഹസിൽദാർ കെ.എച്ച്. മുഹമ്മദ് നവാസ് വയസ്‌കര രാജ്ഭവനിലെത്തി ഉത്രാടക്കിഴി കൈമാറി.
1001 രൂപയും, ഓണപ്പുടവയുമാണ് ആചാരത്തിൻ്റെ ഭാഗമായി സമർപ്പിച്ചത്.
കൊച്ചി രാജവംശത്തിന്‍റെ പിന്‍മുറക്കാരിയെന്ന അവകാശത്തിൻ്റെ ഭാഗമായിട്ടാണ് 80 വയസുള്ള സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴി കഴിഞ്ഞ 71 വർഷമായി നൽകി വരുന്നത്.
കോട്ടയം ജില്ലയില്‍ സൗമ്യവതി തമ്പുരാട്ടിക്ക് മാത്രമാണ് ഇത് ലഭിക്കുന്നത്.
സൗമ്യവതി തമ്പുരാട്ടിയുടെ ഭർത്താവ് എ.ആർ രാജ രാജരാജ വർമ്മയുടെ നിര്യാണത്തിന് ശേഷം വരുന്ന ആദ്യ ഓണക്കാലമാണെന്നതിനാൽ ഇത്തവണ ആഘോഷങ്ങളില്ലെന്ന് സൗമ്യവതി തമ്പുരാട്ടി പറഞ്ഞു.
ഹെഡ് ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസീൽദാർ യു. രാജീവ്,
കോട്ടയം വില്ലേജ് ഓഫീസർ ടോമി മാത്യു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻ്റെ പെരുമാറ്റ ചട്ടമുള്ളതിനാൽ ഉത്രാടക്കിഴി സമർപ്പണത്തിന് ശേഷം
കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനെത്തി സൗമ്യവതി തമ്പുരാട്ടിയെ ഷോൾ അണിയിച്ചും, പച്ചക്കറി, ഫലവർഗ്ഗങ്ങൾ സമ്മാനിച്ചും ആദരിച്ചു.
ഉത്രാടക്കിഴിക്കായി തൃശൂര്‍ ട്രഷറിയില്‍ നിന്ന് അനുവദിക്കുന്ന തുക, തൃശൂര്‍ കലക്ടറുടെ പ്രതിനിധിയാണ് കോട്ടയത്ത് കളക്ട്രേറ്റിൽ എത്തിക്കുന്നത്. അവിടെ നിന്നുമാണ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ പണം വയസ്ക്കര രാജഭവനത്തില്‍ എത്തിക്കുന്നത്.