പ്രസിദ്ധമായ ചങ്ങനാശ്ശേരി 224-ാം ചന്ദനക്കുടത്തിന് തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് 5ന് പുതൂർപ്പള്ളി ജമാഅത്ത് പ്രസിഡന്റ് ടി.പി.അബ്ദുൽ ഹമീദ് കൊടിയേറ്റും. തുടർന്ന് മൗദൂദ് പാരായണവും ചീരണി വിതര ണവും നടത്തും. വർഷങ്ങൾക്ക് ശേഷമാണ് പാരായണവും ചീരണി വിതരണവും പുനരാരംഭിക്കുന്നത്.
25ന് വൈകിട്ട് 5ന് മാനവമൈത്രി സംഗമം. തുടർന്ന് 5 ഗജവീരൻമാരുടെ അകമ്പടിയോടെ ചന്ദനക്കുടം ഘോഷയാത്ര പുതൂർപ്പള്ളി അങ്കണത്തിൽ നിന്നാരംഭിക്കും.
സർക്കാർ സ്ഥാപനങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പഴയ പള്ളിയിലെത്തും. തുടർന്ന് കാവിൽ ഭഗവതി ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്രയെ ക്ഷേത്ര സമിതി പാരമ്പര്യമനുസരിച്ച് സ്വീകരിക്കും. റവന്യു ടവറിൽ നൽകുന്ന സ്വീകരണത്തിൽ രാജഭരണകാലം മുതൽ ചന്ദനക്കുടത്തിന് അനുവദിച്ച പണം തഹസിൽദാർ കൈമാറും. വിവിധയിടങ്ങളിലെ സ്വീകരണത്തിനു ശേഷം രാത്രി 10ന് ഘോഷയാത്ര പള്ളിയിൽ തിരിച്ചെത്തുന്നതോടെ ആദ്യ ദിവസത്തെ ചന്ദനക്കുടം സമാപിക്കും.
25ന് രാത്രി 10ന് ഗായിക മഞ്ജരി അവതരിപ്പിക്കുന്ന ഗാനമേള.
26ന് രാവിലെ 7ന് ആരമലയിൽ നിന്നു ചന്ദനക്കുടം ഘോഷയാത്ര ആരംഭിക്കും. തുടർന്ന് മറിയം ജുമാ മസ്‌ജിദ്, വിവിധ സംഘടനകൾ, തൃക്കൊടിത്താനം ഉമാമഹേശ്വരി ക്ഷേത്രം, ഇരൂപ്പ് പള്ളി, കെഎസ്ആർടിസി, ഒന്നാം നമ്പർ സ്വകാര്യ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം പള്ളിയിൽ തിരിച്ചെത്തും. വൈകിട്ട് 5ന് ചന്തക്കടവ് മൈതാനിയിൽ നിന്നു ഘോഷയാത്ര ആരംഭിക്കും. മുസാവരി ജംക്‌ഷൻ, പൊലീസ് സ്‌റ്റേഷൻ, മെത്രാപ്പൊലീത്തൻ പള്ളി, കവല ജംക്ഷൻ, പിഎം ജെ കോംപ്ലെക്സ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പള്ളിയിലെത്തും. തുടർന്ന് രാത്രി നേർച്ചപ്പാറയിലേക്ക് പുറപ്പെടും. നേർച്ചപ്പാറയിൽ നിന്നു പുലർച്ചെ യോടെ പുതൂർപ്പള്ളിയിൽ ചന്ദനക്കുടം ഘോഷയാത്ര തിരിച്ചെത്തും.
തുടർന്ന് ആകാശവിസ്മയം.
26ന് രാത്രി 9ന് ശ്രീരാഗ് അവതരി പ്പിക്കുന്ന ഗാനമേള, 12ന് സലീം കോടത്തൂർ നയിക്കുന്ന മാപ്പിള ഗാനമേള.
ചന്ദനക്കുടത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ, മതമൈത്രി സമ്മേളനം തുടങ്ങിയവ നടത്തുമെന്ന് പുതൂർപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ടി.പി അബ്ദുൽ ഹമീദ്, ട്രഷറർ റിയാസ് മമ്മറാൻ, ജോയിന്റ് സെക്രട്ടറി സി നാജ് പറക്കവെട്ടി, ജനറൽ കൺവീനർ ടി.എ. ഷൈജു, കൺവീനർ പി.എസ്.ഷാഹിർ എന്നിവർ പറഞ്ഞു.













































































