ഡൽഹി: എന്‍ഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് നിരോധനം ചര്‍ച്ച ചെയ്ത് ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്ത യോഗം സ്ഥിതിഗതികൾ വിലയിരുത്തി. യുപി പോലുള്ള ചില സംസ്ഥാനങ്ങള്‍ പിഎഫ്‌ഐ നിരോധിക്കണം എന്ന നിലപാട് നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഭീകരസംഘനയാണെന്ന് സിദ്ദിഖ് കാപ്പന്‍റെ കേസ് പരിഗണിച്ചപ്പോള്‍ യുപി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനംവൈകാതെയുണ്ടാകുമെന്നാണ് സൂചന.
ഡൽഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്‍ഐഎ രാജ്യവ്യാപക റെയ്ഡും അറസ്റ്റും ഇന്ന് പുലര്‍ച്ചെ ആരംഭിച്ചത്.പതിനൊന്ന്സംസ്ഥാനങ്ങളില്‍ നിന്നായി 106 പേരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. പുലര്‍ച്ചെ ഒരു മണിക്ക് തുടങ്ങിയ രഹസ്യ ഓപ്പറേഷന്‍ പല സംസ്ഥാന സര്‍ക്കാരുകളും അറിയാതെയാണ് എന്‍ഐഎനടപ്പാക്കിയത്.കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എത്തിയത്. റെയ്ഡ് നിരീക്ഷിക്കാന്‍ പലയിടത്തായി ആറ് കണ്‍ട്രോള്‍ റൂമുകള്‍ തയ്യാറാക്കിയിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഓപ്പറേഷന്‍ നിരീക്ഷിച്ചുവെന്നാണ് സൂചന. അജിത് ഡോവലും എന്‍ഐഎ ഡിജിപി ദിന്‍കര്‍ ഗുപ്തയും അമിത് ഷായെ കണ്ട് വിവരങ്ങള്‍ നല്കി. പോപ്പുലര്‍ ഫ്രണ്ട് നിരോധനം അമിത് ഷാ വിളിച്ച യോഗം ചര്‍ച്ച ചെയ്തു.
ഡൽഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്‍ഐഎ രൂപീകരിച്ച ശേഷമുള്ള ഈ ഏറ്റവും വലിയ ഓപ്പറേഷന്‍. ദക്ഷിണേന്ത്യയ്ക്കും ഡൽഹിക്കും മഹാരാഷ്ട്രയ്ക്കും പുറമെ അസമിലും ബീഹാറിലും യുപിയിലും ബംഗാളിലുമൊക്കെ റെയിഡ് നടന്നു. ഭീകരവാദത്തിന് പണം വന്നതിനും, പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയതിനും, നിരോധിച്ച സംഘടനകളില്‍ ആളെ ചേര്‍ക്കുന്നതിനുമാണ് കേസെടുത്തത്. ആന്ധ്ര പ്രദേശിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ കേസും അടുത്തിടെഎന്‍ഐഎ ഏറ്റെടുത്തിരുന്നു.