സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കണമെന്ന് അവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നതെന്ന് എബിവിപി ആരോപിച്ചു. ഇതിന് ഉദാഹരമാണ് ഇന്നലെ രാത്രിയിൽ തിരുവനന്തപുരം തമ്പാനൂരിൽ സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ അക്രമണം എന്നവർ ആരോപിച്ചു. 50 ഓളം വരുന്ന പാർട്ടി ഗുണ്ടകൾ പോലീസിന് മുന്നിൽ വച്ചാണ് അതിക്രൂരമായ അക്രമം അഴിച്ച് വിട്ടത്. അക്രമത്തിൽ പ്രതികളായ ഗുണ്ടകളെ അറസ്റ്റ് ചെയ്യാതെ ഇപ്പോഴും കേരള പോലീസ് സംരക്ഷിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചും സംസ്ഥാനത്തുടനീളം എബിവിപി സമരങ്ങൾക്കെതിരെ നടക്കുന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
കേരളത്തിലെ സാധാരണക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തുവാനും ആനുകൂല്യങ്ങൾ ലഭിക്കുവാനും സാധിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ "പി. എം. ശ്രീ" യിൽ ഒപ്പ് വയ്ക്കും വരെ സമരം തുടരുമെന്നും എബിവിപി പ്രസ്താവനയിൽ അറിയിച്ചു.