കേരളത്തിലെ ആത്മഹത്യ സംബന്ധിച്ച പഠന റിപ്പോർട്ട് തയ്യാറാക്കിയത് സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയം.*
സംസ്ഥാനത്ത് ആകെ ആത്മഹത്യയ്ക്ക് വിധേയരാകുന്നവരിൽ 79% ഉം പുരുഷൻമാരാണ്. 21% മാത്രമാണ് ഇക്കൂട്ടത്തിൽ സ്ത്രീകൾ. കേരളത്തിലെ ആത്മഹത്യ നിരക്ക് സംബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
2020 മുതൽ 2023 വരെയുള്ള കണക്കുകളാണ് പഠനവിധേയമാക്കിയത്.
വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ കേരളത്തിലാണ് ആത്മഹത്യകൾ കൂടുതൽ സംഭവിക്കുന്നതെന്നതാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് ഇതര ജില്ലകളെ അപേക്ഷിച്ച് ആത്മഹത്യ നിരക്ക് കൂടുതൽ.
കേരളത്തിലെ ആകെ ആത്മഹത്യകളുടെ 41% ഉം ഈ ജില്ലകളിലാണ് സംഭവിക്കുന്നത്.
സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത പുരുഷൻമാരിൽ ഏറെയും 45 നും 60 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ സ്ഥിതി വിഭിന്നമാണ്. ആത്മഹത്യയ്ക്ക് വിധേയരായ സ്ത്രീകളിലേറെയും 60 വയസ്സിന് മേൽ പ്രായമുള്ളവരായിരുന്നു.
തൊഴിൽരഹിതരെ അപേക്ഷിച്ച് തൊഴിലുള്ളവർക്കിടയിലാണ് ആത്മഹത്യ കൂടുതലായി സംഭവിക്കുന്നത്. ഇക്കൂട്ടത്തിൽ തന്നെ ദിവസവേതനക്കാർക്കിടയിലും സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്കിടയിലുമാണ് കൂടുതൽ ആത്മഹത്യകൾ സംഭവിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
റിപ്പോർട്ടിന്റെ പൂർണ്ണരൂപം ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണത്തിനോടനുബന്ധിച്ച് കാക്കനാട് സിവിൽ സ്റ്റേഷനിൽ ജൂൺ 30 തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പ്രകാശനം ചെയ്യും.