അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റ് ശക്തമായതിനെ തുടർന്ന് കനത്ത ജാഗ്രതയിൽ ഗുജറാത്ത് തീരം. ഓറഞ്ഞ് അലർട്ട് പ്രഖ്യാപിച്ച സൗരാഷ്‌ട്ര, കച്ച് മേഖലയിലെ പതിനായിരത്തോളം പേരെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചു. വരും മണിക്കൂറുകളിൽ കനത്ത കനത്ത മഴയും 150 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ബീച്ചുകളെല്ലാം അടച്ചു. ആളുകൾ പരമാവധി വീടുകളിൽ കഴിയണമെന്നാണു നിർദ്ദേശം. അടുത്ത രണ്ടു ദിവസത്തേക്കു ഗുജറാത്തിൽ നിന്നുള്ള 67 ട്രെയിനുകൾ റദ്ദാക്കി.
കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. ചുഴലിക്കാറ്റ് വ്യാഴാഴ്ച വൈകിട്ട് ഗുജറാത്തിലെ കച്ചിനും പാക്കിസ്ഥാനിനെ കറാച്ചി തീരത്തിനും മധ്യേ കരതൊടുമെന്നാണ് കരുതുന്നത്. കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ സേനകൾ, കര, വ്യോമ, നാവിക സേനകൾ എന്നിവ അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണ്. അവശ്യസാധനങ്ങൾ ഉറപ്പാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.