നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 5 ന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു.
നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും നാളെ ഉണ്ടാകും. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി ആഗസ്റ്റ് 16ന് വൈകിട്ട് നട തുറക്കും.17 മുതൽ 21 വരെ നട തുറന്നിരിക്കും. 21 ന് രാത്രി ഹരിവരാസന സങ്കീർത്തനാലാപനത്തോടെ ശ്രീകോവിൽ നട അടയ്ക്കും. ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ, നടൻ ജയറാം, ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്, ചീഫ് എഞ്ചീനിയർ അജിത്ത് കുമാർ, വിജിലൻസ് എസ്.പി സുബ്രഹ്മണ്യം, തിരുവാഭരണം കമ്മീഷണർ ബൈജു എന്നിവർ നട തുറന്ന സമയത്ത് ദർശനത്തിനായി എത്തിയിരുന്നു.