*തിരുവനന്തപുരം - തിരു.: എംസി റോഡിനു സമാന്തരമായി നിർമ്മിക്കുന്ന നിർദ്ദിഷ്ട തിരുവനന്തപുരം - അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേയുടെ അലൈൻമെന്റിന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അനുമതിയായി. വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡിൽ കിളിമാനൂർ പുളിമാത്ത് വില്ലേജിൽ നിന്നാരംഭിച്ച് അങ്കമാലിയിൽ അവസാനിക്കുന്ന ഗ്രീൻഫീൽഡ് ഹൈവേ, ആദ്യം പ്രഖ്യാപിച്ച രൂപരേഖയിൽ നിന്നു മാറ്റം വരുത്തിയിട്ടുണ്ട്. ഇതോടെ ചില വില്ലേജുകൾ പദ്ധതിയിൽ നിന്ന് ഒഴിവാകുകയും പുതിയവ ഉൾപ്പെടുകയും ചെയ്തു. ഇവ സംബന്ധിച്ച പ്രഖ്യാപനം ദേശീയപാതാ അതോറിറ്റി നടത്തിയിട്ടില്ല. ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടാത്തതിനാൽ ദേശീയപാത തനത് (എൻഎച്ച് ഒറിജിനൽ) പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം, പുതിയ ദേശീയപാതകൾക്കു ഭൂമിയേറ്റെടുക്കാൻ സംസ്ഥാന വിഹിതം പൂർണ്ണമായി ഒഴിവാക്കുമെന്നറിയിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. കേന്ദ്രത്തിന്റെ മൂന്ന് താൽപര്യങ്ങൾ പരിഗണിക്കണമെന്ന ആവശ്യം കൂടി ഉൾപ്പെടുത്തിയാണ് കത്തയച്ചത്.
സിമന്റ്, സ്റ്റീൽ എന്നിവയുൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ സംസ്ഥാന ജിഎസ്ടി ഒഴിവാക്കണം. മണ്ണ്, കല്ല് തുടങ്ങിയവയ്ക്കു സംസ്ഥാനത്തിന് അർഹമായ റോയൽറ്റി തുക ഒഴിവാക്കണം. സർക്കാർ അധീനതയിലുള്ള തരിശു ഭൂമിയിൽ ഖനനം നടത്തി റോഡ് നിർമ്മാണത്തിനാവശ്യമായ മണ്ണും കല്ലും സംഭരിക്കാനുള്ള അവകാശം നൽകണം. എന്നിവയാണ് ആവശ്യങ്ങൾ. ഇത്തരം ഭൂമി ടെൻഡർ ചെയ്തു നൽകുമെന്ന് 2021 ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും പിന്നീട് നടപടികൾ നിലച്ചു. ഈ ഉത്തരവ് നടപ്പിലാക്കി ഖനനാവകാശം നിർമ്മാണക്കമ്പനികൾക്കു നൽകണമെന്നാണ് ആവശ്യം. ഈ മൂന്ന് ആവശ്യങ്ങൾ പരിഗണിക്കണമെന്ന അഭ്യർഥനയും കേന്ദ്രമന്ത്രിയുടെ കത്തിലുണ്ട്.