കാസർകോട്: വ്യാജരേഖ കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ. വിദ്യയുടെ മൊഴി വിശ്വാസത്തിലെടുത്ത് അന്വേഷണംഅവസാനിപ്പിക്കാനൊരുങ്ങുകയാണ് നീലേശ്വരം പൊലീസെന്ന് റിപ്പോർട്ട്. _പ്രാദേശിക വാർത്തകൾ_ വ്യാജരേഖയുടെ 'ഒറിജിനൽ' കണ്ടെത്താനോ അത് തയ്യാറാക്കാൻ ആരാണ് സഹായിച്ചതെന്നു കണ്ടെത്താനോ അഗളി പൊലീസിനെപ്പോലെ നീലേശ്വരം പൊലീസിനും താൽപര്യമില്ലെന്നാണു സൂചന.
എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുണ്ടാക്കിയ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി, ഒരു വർഷത്തോളം വിദ്യ കരിന്തളം ആർട്സ് ആൻഡ് സയൻസ് കോളജിൽ ഗെസ്റ്റ് ലക്ചററായി ജോലി ചെയ്തു, സർക്കാരിന്റെ ശമ്പളവും പറ്റി. അതുകൊണ്ടു തന്നെ വ്യാജരേഖയുടെ ഉറവിടം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ, വിദ്യ കൊടുത്ത മൊഴി അപ്പാടെ പകർത്തി നീലേശ്വരം പൊലീസ് അന്വേഷണം അവസാനിപ്പിച്ച മട്ടാണ്. നിർണ്ണായകമായ പല വിവരങ്ങളും വിദ്യയിൽ നിന്നു കിട്ടാനുണ്ടെന്നിരിക്കെ കൂടുതൽ ചോദ്യം ചെയ്യാൻ പോലും താൽപര്യമില്ലത്രേ. അഗളി പൊലീസിനു നൽകിയ അതേ മൊഴി തന്നെയാണ് വിദ്യ ഇവിടെയും നൽകിയത്. വ്യാജരേഖ നിർമ്മിച്ചത് സ്വന്തം ഫോണിലാണെന്നും ഈ ഫോൺ നഷ്ടപ്പെട്ടുമെന്നുമാണ് വിദ്യയുടെ വാദം. മൊബൈൽ ഫോണിൽ മഹാരാജാസ് കോളജിന്റെ സീലടക്കം നിർമ്മിക്കാൻ കഴിയുമോയെന്ന സാധാരണക്കാരനുണ്ടാകുന്ന സംശയം പോലും പൊലീസിനില്ല. സൈബർ വിദഗ്ധരുടെ സഹായം തേടാനും പൊലീസ് ശ്രമിച്ചിട്ടില്ലത്രേ. വിദ്യ ഒറ്റയ്ക്കല്ല വ്യാജസർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്ന് സംശയമുയർന്നെങ്കിലും ആ വഴിക്കും അന്വേഷണമില്ല. കേസിൽ ഇടക്കാല ജാമ്യമനുവദിച്ച ഹോസ്ദുർഗ് കോടതി ശനിയാഴ്ച വീണ്ടും ഹാജരാകണമെന്നു വിദ്യയോടു നിർദ്ദേശിച്ചിട്ടുണ്ട്.