ന്യൂഡെല്‍ഹി: പിഒകെയില്‍ (പാകിസ്ഥാൻ അധിനിവേശ കാശ്മീര്‍) ഒളിച്ചിരുന്ന 15 പിഎഎഫ്‌എഫ് ഭീകരരെ ഇന്ത്യൻ സൈനികര്‍ വധിച്ചതായി ഇന്ത്യൻ എയ്‌റോസ്‌പേസ് ഡിഫൻസ് ന്യൂസ് തങ്ങളുടെ ട്വിറ്റര്‍ ഹാൻഡിലൂടെ വ്യക്തമാക്കി. ജൂണ്‍ 16, 24 തീയതികളില്‍ പിഒകെയ്ക്കുള്ളില്‍ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 15 പിഎഎഫ്‌എഫ് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ചൊവ്വാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അല്‍-ബദര്‍ ഭീകരൻ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. തെക്കൻ കശ്മീര്‍ ജില്ലയിലെ ഹൂറ മേഖലയില്‍ നടന്ന ഓപ്പറേഷനില്‍ ജമ്മു കശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ഒരു ഭീകരൻ പ്രദേശത്തേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് രാത്രിയില്‍ ഹവൂര പ്രദേശത്ത് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നുവെന്ന് വക്താവ് വ്യക്തമാക്കി. സംശയാസ്പദമായ സ്ഥലത്തേക്ക് തിരച്ചില്‍ നീങ്ങിയപ്പോള്‍, ഒളിച്ചിരുന്ന ഭീകരൻ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ പരിക്കേറ്റ ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഒളിച്ചിരിക്കുന്ന ഭീകരന് കീഴടങ്ങാൻ അവസരം നല്‍കിയെങ്കിലും സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുന്നത് തുടരുകയായിരുന്നു. തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍, നിരോധിത അല്‍-ബദറുമായി ബന്ധമുള്ള പ്രാദേശിക ഭീകരനെ വധിക്കുകയും മൃതദേഹം സ്ഥലത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തു.
കൊല്ലപ്പെട്ട ഭീകരൻ കുല്‍ഗാമിലെ അക്ബറാബാദ് ഹവൂരയില്‍ താമസിക്കുന്ന ആദില്‍ മജീദ് ലോണാണ്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് വെടിയുണ്ടകളുള്ള പിസ്റ്റളും ഗ്രനേഡും ഉള്‍പ്പെടെയുള്ള വസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി കേസ് ഏറ്റെടുത്തിട്ടുണ്ടെന്നും സൈനികവക്താവ് പറഞ്ഞു. നേരത്തെ, കൊല്ലപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് തീവ്രവാദിയെ കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ താൻ അല്‍-ബദര്‍ സംഘടനയുമായി ബന്ധപ്പെട്ട ആദില്‍ മജീദ് ലോണ്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്നത് കാണാം.
'എന്റെ പേര് ആദില്‍ മജീദ് ലോണ്‍. ഞാൻ അല്‍-ബദര്‍ സംഘടനയുമായി ബന്ധപ്പെട്ട കുല്‍ഗാം ജില്ലയിലെ ഹൂറ ഗ്രാമത്തിലെ താമസക്കാരനാണ്. ഞാൻ അവരോടൊപ്പം വളരെക്കാലമായി പ്രവര്‍ത്തിക്കുന്നു', പിസ്റ്റള്‍ ചൂണ്ടി വീഡിയോയില്‍ പറയുന്നു.
തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാൻ ഇയാള്‍ ആളുകളോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് വീഡിയോയിൽ.