ഹരിപ്പാട് രാമപുരത്ത് പോലീസ് എന്ന വ്യാജേന പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ രണ്ട് തമിഴ്നാട് സ്വദേശികളെ റിമാൻഡ് ചെയ്തു.
തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ തിരുകുമാർ(37), ചന്ദ്രബോസ്(32) എന്നിവരാണ് റിമാൻഡിലായത്.
ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും കരിയിലക്കുളങ്ങര പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.
കേസിൽ ഇനി എട്ട് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
ഇവരെ ചോദ്യം ചെയ്താൽ മാത്രമേ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടുട്ടുണ്ടോ എന്ന് അറിയാൻ കഴിയൂ.
സതീഷ്,ദുരൈ അരസ് എന്നിവരാണ് പണം കവർച്ച ആസൂത്രണം ചെയ്തത്.
ഇവരെ പിടികൂടാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇപ്പോൾ അറസ്റ്റിലായ തിരുകുമാറാണ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ ശരിയാക്കി കൊടുത്തത്.
ചന്ദ്രബോസ് കവർച്ച സംഘത്തിൽ ഉൾപ്പെട്ടയാളാണ്.
കൊല്ലത്ത് താമസിക്കുന്ന അപ്പാസ് പാട്ടീൽ എന്നയാൾക്ക് കോയമ്പത്തൂരിലുള്ള ബന്ധു, നബർ വൺ എയർ സ്പീഡ് പാഴ്‌സൽ സർവീസിന്റെ ലോറിയിൽ കൊടുത്തുവിട്ട പണമാണ് കഴിഞ്ഞ 13ന് പുലർച്ചെ 4.30 ഓടെ കവർന്നത്.
ഒരു സ്‌കോർപ്പിയോയിലും ഇന്നോവയിലുമായി എത്തിയ എട്ടംഗ സംഘമാണ് പണം കവർന്നത്.
അതിന് ശേഷം ഇവർ തിരുപ്പൂരിലേക്ക് കടന്നുകളഞ്ഞു.
സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ വന്ന വാഹനത്തിന്റെ നമ്പർ കിട്ടിയത്.
ഇവർ തമിഴ്‌നാട്ടിലേക്ക് കടന്നയുടൻ വാഹനത്തിന്റെ നമ്പർ മാറ്റി.
മോഷ്ടാക്കൾ തിരുപ്പൂർ, കുംഭകോണം,തിരുവള്ളുർ പ്രദേശങ്ങളിലുള്ളവരാണ്.
ഇവർ കോയമ്പത്തൂരിൽ എത്തിയാണ് മോഷണം ആസൂത്രണം ചെയ്തത്.
കവർച്ച ആസൂത്രണം ചെയ്തതിൽ ഒരാളായ ദുരൈ അരസ് തമിഴ്നാട്ടിൽ ബി ജെ പിയുടെ പോഷക സംഘടന നേതാവ് കൂടിയാണ്.
ഇയാൾക്ക് കുംഭകോണത്ത് തുണി വ്യവസായമുണ്ട്.
കേസിൽ ഉൾപ്പെട്ടവർ നേരത്തെയും സമാനമായ കേസുകളിലും മറ്റും പ്രതികളാണ്.
കവർച്ച ചെയ്ത പണത്തിൽ അഞ്ച് ലക്ഷം രൂപ തിരുകുമാറിനും ചന്ദ്രബോസിനും നൽകി.
ഇതിൽ ഒന്നര ലക്ഷത്തോളം രൂപ ഇവർ പഴനി ക്ഷേത്രത്തിൽ ചിലവഴിച്ചു.
കേസിൽ രണ്ട് പേരെ പിടികൂടിയത് അറിഞ്ഞ് മറ്റുള്ളവർ ഒളിവിൽ പോയി.
ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ, സി ഐ ജെ.നിസാമുദ്ദീൻ,എസ് ഐ ബ്രജിത്ത് ലാൽ,നിഷാദ്, അഖിൽ,ഇയാസ്, മണിക്കൂട്ടൻ,ഷാനവാസ്, ദീപക്,ഷാജഹാ, സിദ്ദിഖ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.