ആലപ്പുഴ : ആർദ്രം പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ഉറപ്പാക്കുന്നത് ഗുണനിലവാരമുള്ള ചികിത്സയെന്ന് ആരോഗ്യ, വനിതാ, ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചേപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജനകീയ ലാബിന്റെയും ഉദ്ഘാടനം പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയില്‍ ഏറ്റവുമധികം ആയുർദൈർഘ്യമുള്ളവർ കേരളത്തിലാണ്. 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' എന്ന ക്യാമ്പയിനിലൂടെ ഇതുവരെ 18.50 ലക്ഷം പേർ കാൻസർ പരിശോധനക്ക് വിധേയരായി. കേരളത്തില്‍ ഇന്ന് എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലാബുകളും പരിശോധന സൗകര്യങ്ങളുമുണ്ട്. സംസ്ഥാനത്ത് ഇതുവരെ 885 ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. 2023 മുതല്‍ സംസ്ഥാനത്തെ ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. ചേപ്പാട് പഞ്ചായത്തില്‍ നാല് ജനകീയാരോഗ്യകേന്ദ്രങ്ങളാണുള്ളത്. പഞ്ചായത്തിലെ 14 വാർഡുകളില്‍നിന്ന് മാസം ശരാശരി 3900 പേരാണ് ഒ പിയിലൂടെ ചികിത്സ തേടുന്നത്. 210 കിടപ്പ് രോഗികള്‍ക്ക് കൃത്യമായ പരിചരണം നല്‍കുന്നു. 42 അതിദരിദ്രർക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ്, ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും തൊഴില്‍, അവകാശ രേഖ എന്നിവ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ 'ആർദ്രം' പദ്ധതിയുടെ ഭാഗമായി ഹെല്‍ത്ത് ഗ്രാൻ്റില്‍ നിന്ന് 37 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് 11 ലക്ഷം രൂപയും വിനിയോഗിച്ചാണ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമ്മാണം. നാട്ടുകാരുടെയും ആശുപത്രി മാനേജ്‌മെൻ്റ് കമ്മിറ്റിയുടെയും സംയുക്ത ശ്രമഫലമായാണ് നാല് ലക്ഷം രൂപ ചെലവില്‍ ജനകീയ ലാബിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
ചടങ്ങില്‍ രമേശ് ചെന്നിത്തല എംഎല്‍എ അധ്യക്ഷനായി. ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം എ ശോഭ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഡി കൃഷ്ണകുമാർ, എസ് വിജയകുമാരി, കെ വിശ്വപ്രസാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എം മണിലേഖ, തങ്കമണി വിജയൻ, സനില്‍കുമാർ, ജാസ്മിൻ, ഷൈനി, ഐ തമ്പി, ബിന്ദു ശിവാനന്ദൻ, ടി തുളസി, എം ശാലിനി, ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ. ജമുനാ വർഗീസ്, ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശി സി പണിക്കർ, പഞ്ചായത്ത് സെക്രട്ടറി ജി മനോജ്, മെഡിക്കല്‍ ഓഫീസർ റെയ്ന തോമസ്, മുൻ മെഡിക്കല്‍ ഓഫീസർ ഡോ. എ ഷിനു, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി സുരേന്ദ്രൻ, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയപാർട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.