20 വർഷത്തിന് ശേഷം അമേരിക്കൻ സൈന്യം പൂർണ്ണമായും അഫ്ഗാനിസ്താൻ വിട്ടു. അമേരിക്കയുടെ അവസാന സേനാ വിമാനവും കാബൂൾ വിട്ടതോടെ അമേരിക്കൻ സേനയുടെ പിന്മാറ്റം പൂർണ്ണമായി. അമേരിക്കൻ അംബാസഡർ റോസ് വിൽസണും നാട്ടിലേക്ക് മടങ്ങി.
അമേരിക്കയുടെ സേനാ പിന്മാറ്റത്തിനായി ഓഗസ്റ്റ് 31 ആയിരുന്നു താലിബാൻ നൽകിയ അവസാന തീയതി. ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം. ഒഴിപ്പിക്കലും സേനാ പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയിലും കഴിഞ്ഞ ആഴ്ച കാബൂൾ വിമാനത്താവളത്തിൽ ഐഎസ് ചാവേറാക്രമണം നടത്തിയിരുന്നു. ഇതിൽ 13 അമേരിക്കൻ സൈനികർ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയായിരുന്നു വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്.
കഴിഞ്ഞ 20 വർഷത്തിനുള്ളിൽ അഫ്ഗാനിസ്താനിൽ 2500-ഓളം വരുന്ന അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
അതേസമയം അഫ്ഗാനിസ്താനിൽ നിന്ന് 1,23,000 പേരെ രക്ഷപ്പെടുത്താനായെന്ന് അമേരിക്ക പറഞ്ഞു. ജൂലായിലാണ് അമേരിക്ക അഫ്ഗാനിസ്താനിൽ രക്ഷാ പ്രവർത്തനം ആരംഭിക്കുന്നത്. 4,400 അമേരിക്കൻ പൗരന്മാരടക്കമാണ് 1,23,000 പേരെ രക്ഷപ്പെടുത്താനായതെന്ന് അമേരിക്ക വ്യക്തമാക്കി.
അമേരിക്കൻ വ്യോമസേനയുടെ അഫ്ഗാനിസ്താനിലുള്ള അവസാന വിമാനമായ സി- 17, കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നു. അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ അകാശത്തേക്ക് വെടിയുതിർത്താണ് താലിബാൻ ആഘോഷമാക്കിയത്. കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു.