സൂറത്ത്:ഓടികൊണ്ടിരിക്കുന്ന ട്രെയിനികളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ പാളത്തിലേക്ക് തള്ളുന്നത് ബോഗികളിലെ ശുചീകരണ ജീവനക്കാർ തന്നെയെന്ന് വ്യാപകമായ പരാതി.
രാജ്യത്ത് ഓടികൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ട്രെയിനുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം മൂലം റെയിൽ പാളങ്ങൾക്ക് സമീപം താമസിക്കുന്നവർക്ക് പരിസ്ഥിതി മലിനീകരണം മൂലം ജീവിതം ദുസ്സഹമായി കൊണ്ടിരിക്കുകയാണ്.
ബോഗികളിൽ യാത്രക്കാർ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് പരിസര മലിനീകരണം ഇല്ലാത്ത വിധത്തിൽ നശിപ്പിക്കേണ്ടതിന് പകരം ബോഗികളിലെ ശുചീകരണ തൊഴിലാളികൾ അവ കൂട്ടത്തോടെ പാളങ്ങളിൽ തന്നെ നിക്ഷേപിക്കുന്നത് സ്ഥിരം കാഴ്ചയാണ്.
ബോഗികളിൽ പ്രദർശിപ്പിക്കുന്ന ശുചീകരണ കരാർ കമ്പനിക്കാരുടെ നമ്പറുകളിൽ പരാതിപ്പെട്ടിട്ടും ഇതിന് ഒരു പരിഹാരം ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് കഴിഞ്ഞ ദിവസം ഷാലിമാർ എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന തൃശ്ശൂർ പൂങ്കുന്നം സ്വദേശിയും കഥാകൃത്തുമായ കെ അരവിന്ദൻ പറഞ്ഞു. അരവിന്ദൻ ട്രെയിൻ യാത്രയ്ക്കിടെ പകർത്തിയ ഈ മാലിന്യ നിക്ഷേപത്തിന്റെ ഫോട്ടോകൾ കരാർ കമ്പനിക്ക് അയച്ചു കൊടുത്തിരുന്നു.
റെയിൽവേ വകുപ്പ് മന്ത്രി അടക്കമുള്ള പലരുടെയും ട്വിറ്റെർ അക്കൗണ്ടിലും ഈ ദൃശ്യങ്ങൾ പങ്കുവച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
രാജ്യത്ത് പല സ്ഥലത്തും നടപ്പിലാക്കിയിട്ടുള്ള റീസൈക്ലിങ് പദ്ധതി റയിൽവേയിലും നടപ്പിലാക്കിയാൽ ഇത്തരം മാലിന്യ നിക്ഷേപം ഒഴിവാക്കാൻ കഴിയുമെന്ന് പരിസ്ഥിതി വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു.
റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികളിൽ അഞ്ചു രൂപയുടെയോ പത്തു രൂപയുടെയോ റീ സൈക്ലിങ് സ്റ്റിക്കർ പതിപ്പിക്കുകയും പിന്നീട് യാത്ര അവസാനം ഇത്തരം പ്ലാസ്റ്റിക് കുപ്പികൾ പ്ലാറ്റുഫോമുകളിൽ തന്നെ ശേഖരിച്ച് പണം തിരികെ കൊടുക്കുകയും ചെയ്താൽ പാളങ്ങളിലെ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപം കുറക്കാൻ കഴിയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
റിപ്പോർട്ട് : സജീവ് സി നായർ