എല്ലാ ഫയലുകളും രേഖകളും ഹാജരാക്കാൻ ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദ്ദേശം നല്‍കി.പട്ടികയിലെ ക്രമിനല്‍ പശ്ചാത്തലമുള്ളവരുടെവിശദാംശങ്ങളും ലഭ്യമാക്കണം.*
പമ്പയിലെ പുരോഹിത നിയമനത്തിൽ സ്ഥിരമായി ചിലര്‍ക്ക് മാത്രം നിയമനം നല്‍കുന്നുവെന്നാരോപിച്ചായിരുന്നു ഹര്‍ജി. പിതൃ പൂജ നടത്തുന്ന ബലിത്തറകളിലെ നിയമനം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാര്‍ക്ക് മാത്രമെന്നാണ് ആരോപണം. ഹർജി പരിഗണിച്ച കോടതി എല്ലാ ഫയലുകളും രേഖകളും ഹാജരാക്കാൻ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പട്ടികയിലെ ക്രമിനല്‍ പശ്ചാത്തലമുള്ളവരുടെ വിശദാംശങ്ങളും ലഭ്യമാക്കണം. ഏതൊക്കെ കേസുകളിലാണ് പ്രതിയെന്നും എത്ര പേര്‍ പ്രതിസ്ഥാനത്തുണ്ടെന്നുംവ്യക്തമാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിര്‍ദ്ദേശം നല്‍കി.
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടാണ് ബലിത്തറകളിലെ പുരോഹിത നിയമനം നടന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതിനുള്ള കരാര്‍ ലഭിക്കുന്നത് ഒരേ ആളുകള്‍ക്കാണ്. 2020 മുതല്‍ ദേവസ്വം ബോര്‍ഡ് ബലിത്തറ നടത്താൻ നിയമനം നല്‍കിയവരുടെ പട്ടികയാണിത്. ഓരോ വര്‍ഷവും ലിസ്റ്റിലെ ക്രമപട്ടകയില്‍ മാറ്റമുണ്ടാകുമെങ്കിലും ഇവര്‍ക്ക് നിയമനം ലഭിക്കുന്നു.
ഇത്തവണ കരാര്‍ ലഭിച്ച 19 പേരില്‍ 11 പേരും നാലു വര്‍ഷമായി സ്ഥിരമായി നിയമിക്കപ്പെടുന്നവരാണ്. പുരേഹിത നിയമനത്തിനായി 75 പേരാണ് അപേക്ഷിച്ചത്. ഇവരില്‍ നിന്ന് ഇന്റര്‍വ്യൂ നടത്തിയാണ് നിയമനം. ഇന്റര്‍വ്യൂവിന് വന്ന 75 പേരില്‍ നിയമനം ലഭിച്ചത് എട്ട് പുതുമുഖങ്ങള്‍ക്ക് മാത്രം. ബാക്കി 11 പേരും സ്ഥിരമായി നിയമിക്കപ്പെടുന്നവരാണ്. അപേക്ഷ വാങ്ങി നടത്തുന്ന ഇന്റര്‍വ്യൂവിലാണ് ക്രമക്കേട് നടക്കുന്നത്. മുൻ വര്‍ഷങ്ങളില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് കിട്ടുന്ന മാര്‍ക്ക് പ്രസിദ്ധീകരിച്ചിരുന്നു. ഇത്തവണ ഇതും അവസാനിപ്പിച്ചു. പുരോഹിതര്‍ നല്‍കുന്ന ക്വട്ടേഷൻ തുകയും ഇത്തവണ വെളിപ്പെടുത്താതെയാണ് പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.