ന്യൂഡൽഹി: ഗാർഹിക എൽപിജി ഉപഭോക്താക്കൾക്ക് ഇനി വർഷത്തിൽ 15 സിലിണ്ടറുകൾ മാത്രം. പുതിയ നിയമമനുസരിച്ച്, ഒരു കണക്ഷനിൽ ഒരു വർഷത്തിൽ 15 സിലിണ്ടറുകൾ മാത്രമേ ലഭ്യമാകൂ. ഇതിൽ കൂടുതൽ സിലിണ്ടറുകൾ ഒരു വീട്ടിലേക്ക് ലഭിക്കില്ല. ഒരു മാസത്തെ ക്വാട്ടയും നിശ്ചയിച്ചിട്ടുണ്ട്. ഒരു ഉപഭോക്താവിന് ഒരു മാസത്തിനുള്ളിൽ രണ്ടിൽ കൂടുതൽ സിലിണ്ടറുകൾ എടുക്കാൻ കഴിയില്ല. ഗാർഹിക നോൺ- സബ്‌സിഡി കണക്ഷൻ ഉടമകൾക്ക് എത്ര സിലിണ്ടറുകൾ വേണമെങ്കിലും ലഭിക്കും.
വാണിജ്യാടിസ്ഥാനത്തിൽ ഉള്ളതിനേക്കാൾ വിലക്കുറവുള്ളതിനാൽ സബ്‌സിഡി ഇല്ലാത്ത ഗാർഹിക റീഫില്ലുകൾ അവിടെ ഉപയോഗിക്കുന്നതായി ദീർഘകാലമായി വകുപ്പിന് പരാതികൾ ലഭിക്കുന്നുണ്ട്. ഗാർഹിക ആവശ്യങ്ങൾക്കായി അനുവദിച്ച പാചക വാതക സിലിണ്ടറുകൾ (14.2 കിലോഗ്രാം) അനധികൃതമായി വാണിജ്യ ആവശ്യങ്ങൾക്ക്ഉപയോഗിക്കുന്നുവെന്നായിരുന്നു എണ്ണക്കമ്പനികൾ പരാതിപ്പെട്ടിരുന്നത്. പ്രധാനമായും ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ചെറുകിട ഭക്ഷണശാലകൾ, ഓട്ടോകൾ തുടങ്ങിയവയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ ദുരുപയോഗം തടയാൻ വേണ്ടിയാണ് പുതിയ നിയമം. ഇനി ഒരു സാധാരണ ഉപഭോക്താവിന് 14.2 കിലോഗ്രാം സിലിണ്ടർ പ്രതിവർഷം 15 എന്ന പരിധിയിലും മാസത്തിൽ പരമാവധി രണ്ടായുമാണ് നിശ്ചയിച്ചത്.
ഈ മാറ്റങ്ങൾ ഇൻഡെൻ, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് എന്നീ എണ്ണ കമ്പനികളുടെ ഉപഭോക്താക്കളിൽ നടപ്പിലാക്കിയിട്ടുണ്ട്. സബ്‌സിഡിയുള്ള ഗാർഹിക ഗ്യാസിന് രജിസ്റ്റർ ചെയ്തവർക്ക് ഈ നിരക്കിൽ ഒരു വർഷത്തിൽ 15 സിലിണ്ടറുകൾ മാത്രമേ ലഭിക്കൂ. ഇതിൽ കൂടുതൽ ആവശ്യമുണ്ടെങ്കിൽ സബ്‌സിഡിയില്ലാത്ത സിലിണ്ടർ മാത്രമേ എടുക്കാനാവൂ. റേഷനിംഗ് പ്രകാരം ഒരു കണക്ഷനിൽ ഒരു മാസത്തിൽ രണ്ട് സിലിണ്ടറുകൾ മാത്രമേ ലഭ്യമാകൂ. ഒരു വർഷത്തിൽ ഇത് 15 ൽ കൂടുതൽ ആകാൻ പാടില്ല.
കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങൾ ചിലപ്പോൾ പ്രശ്നങ്ങൾ നേരിട്ടേക്കാം. പുതിയ നിയമം അനുസരിച്ച്, ഒരാൾക്ക് ഒരു വർഷത്തിൽ 15 സിലിണ്ടറുകളിൽ കൂടുതൽ ആവശ്യമുണ്ടെങ്കിൽ, അവർ പ്രത്യേകം അപേക്ഷിക്കണം.