കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞ് വീണു. ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കറ്റു. ഒറീസ സ്വദേശി കബിനായിക് (45) നാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിൻ്റെ പഴയ സർജറി ബ്ലോക്കിൽ ശുചിമുറി തകർന്ന് വീട്ടമ്മ മരിച്ച സ്ഥലത്തിൻ്റെ എതിർ ഭാഗത്ത് പ്രവർത്തിക്കുന്ന രണ്ടാം വാർഡിൻ്റെ ശുചിമുറി പുനർനിമ്മാണം നടത്തി കൊണ്ടിരിക്കുമ്പോഴാണ് കോൺക്രീറ്റ് പാളി അടർന്നു വീഴുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളായ നാലുപേർ ഈ സമയം ഇവിടെ ജോലി ചെയ്തിരുന്നു. സ്ലാബ് അടർന്ന് വീഴുന്നത് ശ്രദ്ധയിൽ പെട്ട മൂന്ന് പേർ ശബ്ദമുണ്ടാക്കി ഓടി രക്ഷപെട്ടെങ്കിലും കബി നായികിൻ്റെ മേൽ കോൺക്രീറ്റ് പാളി പതിക്കുകയായിരുന്നു.
ഉടൻ തന്നെ സുരക്ഷാ ജീവനക്കാരും ആശുപത്രി ജീവനക്കാരും ചേർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റ നായികിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ഈ പഴയ കെട്ടിടം പൊളിച്ചു നീക്കാൻ സർക്കാർ ടെണ്ടർ വിളിച്ചിരുന്നു. എന്നാൽ ടെണ്ടർ നടപടികൾ പൂർത്തികരിച്ചെങ്കിലും തുടർ നടപടി വൈകുകയാണ്. നടപടികൾ വൈകുന്നത് ഈ വിധത്തിലുള്ള അപകടങ്ങൾക്ക് കാരണമാകുന്നുവെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.














































































