കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാന തർക്കം പരിഹരിക്കാൻ നിയോഗിക്കപ്പെട്ട മാർപാപ്പയുടെ പ്രത്യേക പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും. ഗ്രീക്ക് കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ കൊച്ചിയിലെത്തി പൊന്തിഫിക്കൽ ഡെലിഗേറ്റായി ചുമതലയേൽക്കും.
പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻസെക്രട്ടറിയും സ്ലൊവാക്യയിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെകൊസിഷെരൂപതാദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം. ഏകീകൃത കുർബാനയർപ്പണരീതി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിപഠിക്കുന്നതിനുംപരിഹാരമാർഗ്ഗം നിർദ്ദേശിക്കുന്നതിനുമാണ് മാർപാപ്പ പ്രത്യേകപ്രതിനിധിയെനിയോഗിച്ചിരിക്കുന്നത്.
റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കാനൻനിയമ പ്രൊഫസറും ഈശോസഭാംഗവുമായ ഫാ. സണ്ണി കൊക്കരവാലയിൽ അദ്ദേഹത്തെ അനുഗമിക്കും. മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി സിറിൽ വാസിൽ പ്രവർത്തിക്കുമ്പോഴും അതിരൂപതയുടെ ഭരണനിർവ്വഹണച്ചുമതല അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് തന്നെയായിരിക്കും.
2023 മെയ് 4ന് സീറോ മലബാർ സഭയുടെ പെർമനന്റ് സിനഡ് അംഗങ്ങൾ വത്തിക്കാനിലെത്തി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദ്ദിനാൾ പിയെത്രോ പരോളിനുമായും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ നിയുക്ത കർദ്ദിനാൾക്ലൗദിയോഗുജറോത്തിയുമായും നടത്തിയ ചർച്ചയിൽ രൂപപ്പെട്ട നിർദ്ദേശമാണ് ഒരു പൊന്തിഫിക്കൽ ഡെലിഗേറ്റിനെ അയയ്ക്കുകയെന്നത്.