കന്യാകുമാരി: ജനിച്ച സമയം ശരിയല്ലെന്നുള്ള കുത്തുവാക്കില്‍ മനം നൊന്ത് 42 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി 21കാരിയായ അമ്മ. കുഞ്ഞ് ജനിച്ച ശേഷം ഭർതൃമാതാവിന്റെ കുത്തുവാക്കിലും പോസ്റ്റ്പാർട്ടം ഡിപ്രഷൻ മൂലമെന്ന് സംശയിക്കുന്ന കൊലപാതകം കന്യാകുമാരിയിലെ കരുങ്കലിലാണ് നടന്നത്. അമ്മായി അമ്മയോടും ഭർത്താവിനോടുമുള്ള ദേഷ്യം മൂലമാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് 21കാരിയായ ബെനിറ്റ പൊലീസിന് മൊഴി നല്‍കിയത്. വ്യാഴാഴ്ചയാണ് കുഞ്ഞിനെ ചലനമറ്റ നിലയില്‍ വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്.
ഡോക്ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസ് എടുത്ത് കുട്ടിയെ പോസ്റ്റ് മോർട്ടത്തിന് വിധേയ ആക്കിയപ്പോഴാണ് 42 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വായിലൂടെ ശ്വാസനാളിയില്‍ ടിഷ്യൂ പേപ്പർ കുത്തി നിറച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുറ്റസമ്മതം നടത്തിയത്. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ബെനീറ്റ മൊഴി നല്‍കി. പ്രണയ വിവാഹത്തിന് ശേഷം പെണ്‍കുഞ്ഞ് ജനിച്ചതില്‍ അമ്മായിഅമ്മ കുറ്റപ്പെടുത്തിയിരുന്നുവെന്നാണ് യുവതി പ്രതികരിക്കുന്നത്.