ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ പ്രത്യേക ജാഗ്രത പുലർത്താൻ വകുപ്പുകൾക്ക് നിർദ്ദേശം.
ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ ദുരന്തനിവാരണഅതോറിറ്റിയോഗത്തിലാണ് നിർദ്ദേശം.
*മലയോര പ്രദേശത്തേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം.*
കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്താൻ പൊലീസ്, അഗ്നിരക്ഷ സേന, കെ.എസ്.ഇ.ബി., ആരോഗ്യം - റവന്യൂ--തദ്ദേശസ്വയംഭരണ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ വകുപ്പുകൾ സജ്ജമായിരിക്കാനും *മൂന്നു ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് കൺട്രോൾ റൂമുകൾ തുറക്കാനും നിർദ്ദേശിച്ചു* . തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മൂന്നു ദിവസത്തേക്ക് മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് കൺട്രോൾ റൂമുകൾ തുറക്കും. കൺട്രോൾ റൂമുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ നോഡൽ ഓഫീസറെയും നിയോഗിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് സജ്ജമായിരിക്കാനും നിർദ്ദേശിച്ചു.
*ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച (ഒക്ടോബർ 17) കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.*
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, എ.ഡി.എം. ജി. നിർമൽ കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.