ബിഹാറിലെ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 70 ആയി. ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കേസ് എടുക്കണമെന്ന് എൽ ജെ പി അധ്യക്ഷൻ ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു. നടന്നത് ഭരണകൂട കൊലപാതകം ആണെന്ന് ചിരാഗ് ആരോപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യപിക്കുന്നവർ മരിക്കും എന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവനയിൽ ഇന്നലെയും നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമായിരുന്നു.
