തൃശൂര്‍: ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്സുമാർ ഇന്ന് പണിമുടക്കുന്നു.
കേച്ചേരി കൈപ്പറമ്പ് നൈല്‍ ആശുപത്രിയിലെ നഴ്സുമാരെ ഉടമ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കാഷ്വാലിറ്റി, അടിയന്തിര ശസ്ത്രക്രിയകൾ തുടങ്ങിയ അത്യാവശ്യ സേവനങ്ങള്‍ക്ക് തടസ്സമില്ല. അതേസമയം, തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. ഡോക്ടർ അലോകിനെ നഴ്സുമാര്‍ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം.
ഇന്നലെയാണ് നൈല്‍ ആശുപത്രിയിലെ നാലു നഴ്സുമാരെ ഉടമയും ഡോക്ടറുമായ അലോക് മര്‍ദ്ദിച്ചതായി ആരോപണമുയർന്നത്. ആശുപത്രി ഉടമ ഡോക്ടർ അലോകിനെ അറസ്റ്റു ചെയ്യണമെന്നാണ് യുഎന്‍എയുടെ പ്രധാന ആവശ്യം. അത്യാവശ്യ സേനവങ്ങള്‍ക്കുമാത്രം നേഴ്സുമാരെ അനുവദിക്കും.
നൈല്‍ ആശുപത്രിയിലെ നഴ്സുമാര്‍ കഴിഞ്ഞ കുറച്ചു നാളുകളായി സമരത്തിലാണ്. ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ടതാണ് പ്രധാനകാരണം. വേതനവര്‍ദ്ധനയാണ് മറ്റൊരു ആവശ്യം. സമരം നീണ്ടുപോയതോടെ ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പലതവണ ചര്‍ച്ച നടന്നു. ഒടുവില്‍ ഇന്നലെ നടന്ന ചര്‍ച്ചക്കിടെ ആശുപത്രി എംഡി ഡോക്ടര്‍ അലോക് മര്‍ദ്ദിച്ചെന്നാണ് നഴ്സുമാരുടെ ആരോപണം. എന്നാൽ, ചര്‍ച്ച മതിയാക്കി പുറത്തുപോകാന്‍ ശ്രമിച്ച തന്നേയും ഭാര്യയേയും നഴ്സുമാര്‍ ആക്രമിച്ചെന്ന് ഡോക്ടര്‍ അലോക് പറയുന്നു. കൈയ്ക്ക് പരിക്കേറ്റ ഡോക്ടർ അലോകും ഭാര്യയും വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുകൂട്ടരുടേയും പരാതിയിന്മേല്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.