സംഘടിത കൊള്ളതന്നെയാണ് ശബരിമലയിൽ നടന്നതെന്ന് ഇടക്കാല ഉത്തരവിൽ ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘം നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ട് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം
ദേവസ്വം ബോർഡിന്റെ മിനുട്‌സ് പിടിച്ചെടുക്കാനും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു
അടച്ചിട്ട മുറിയിൽ രഹസ്യ സ്വഭാവത്തിലായിരുന്നു കോടതി നടപടികൾ. ആറാഴ്ചയാണ് അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോൾ പുരോഗതി അറിയിക്കാനുള്ള കോടതി നിർദേശത്തെ തുടർന്നാണ് എസ്.ഐ.ടി. ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി കോടതി നേരിട്ട് ആശയവിനിമയം നടത്തി. കേസ് നവംബർ 15ന് വീണ്ടും പരിഗണിക്കും.
ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളും സ്വർണപ്പാളിയും കടത്തിയതിനെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. കേസിൽ സ്പോൺസറായ ഉണ്ണികൃഷ്‌ണൻ പോറ്റി അറസ്റ്റിലായിട്ടുണ്ട്. ദേവസ്വം ബോർഡിലെ ഉന്നതർക്കും ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് ഉണ്ണിക്യഷ്ണൻ പോറ്റി മൊഴി നൽകിയതായാണ് വിവരം.