ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട് ഫോട്ടോ എടുക്കുന്നതിൽ തട്ടിപ്പെന്ന് ആരോപണം. തേഡ് ഐ ന്യൂസ് വാർത്ത നൽകിയതിൻ്റെ അടിസ്ഥാനത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ മെമ്പേഴ്സും ഇതിനെതിരെ രംഗത്തെത്തിയതോടെയാണ് ആശുപത്രി അധികാരികൾ അന്വേഷണം പ്രഖ്യാപിച്ചത്. ആശുപത്രിയിലെ ഫൊറൻസിക് വിഭാഗത്തിൽ ഫോട്ടോ എടുക്കുന്നതിനായി മെഡിക്കൽ കോളേജ് ആരെയും നിയോഗിച്ചിട്ടില്ലെന്നും അനധികൃതമായി ആരെങ്കിലും പണം വാങ്ങി അത് ചെയ്യുന്നുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ അറിയിച്ചു.കോട്ടയം മെഡിക്കൽ കോളേജിൽ അടക്കം എല്ലായിടത്തും പോസ്റ്റുമോർട്ടം ചെയ്യുന്നതിന് മുമ്പ് മൃതദേഹ പരിശോധന നടത്തുമ്പോൾ ഫോട്ടോ എടുക്കുന്ന പതിവുണ്ട്. ഏത് പോലീസ് സ്റ്റേഷനിൽ നിന്നാണോ മൃതദേഹവുമായി എത്തുന്നത് അവരുടെ പരിശോധനയുടെ ഭാഗമായിട്ടാണ് ഈ ഫോട്ടോയെടുക്കുന്നതും അത് നിയമനടപടികൾക്ക് വിധേയമാക്കുന്നതും. ഫോട്ടോഗ്രാഫറെ പോലിസുകാർ കൊണ്ടുവരുകയാണു ചെയ്യുന്നത്.

ഫോട്ടോ സി.ഡി.യിലാക്കി പോലീസുകാർക്ക് കൈമാറണം. ഈ ജോലി ഒരാൾ സ്വയം ഏറ്റെടുത്തു എന്നാണ് ആക്ഷേപം.ബന്ധുക്കൾ മൃതദേഹവുമായി
എത്തുമ്പോൾ അവിടെ ഫോട്ടോ ഗ്രാഫർ തയ്യാറാണ്. ഇത് ആരു വിളിച്ചിട്ട് വന്നതാണെന്നും
എങ്ങനെ എത്തിയതാണെന്നും ആർക്കും അറിയില്ല. ഇൻക്വസ്റ്റ് നടക്കുമ്പോൾ ഫോട്ടോഗ്രാഫർ
ഫോട്ടോ എടുക്കുകയും ബന്ധുക്കളെ സമീപിച്ച് 1000 രൂപ വാങ്ങുകയും ചെയ്യും. പക്ഷേ
ഇതിന് ബില്ല് അടക്കമുള്ള ഒരു രേഖയും നൽകാറില്ല. അന്വേഷണം
പ്രഖ്യാപിച്ച് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് രതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള
സംഘത്തെ സൂപ്രണ്ട് അന്വേഷണത്തിനായി
നിയോഗിച്ചു. ആരെങ്കിലും കടന്നുകൂടി പോസ്റ്റുമോർട്ടത്തിന് ഫോട്ടോ
എടുക്കുന്നുണ്ടോ എന്നും ഉണ്ടെങ്കിൽ അവർ കോട്ടയം മെഡിക്കൽ കോളേജിൻ്റ എന്തെങ്കിലും
സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നും അന്വേഷിക്കും.