തിരുവനന്തപുരം: കൊവിഡ് മറ്റു രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവർത്തനം ഒരു ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ആശുപത്രി ഉപയോഗം, രോഗനിർണയ നിരക്ക്, മരണനിരക്ക് എന്നിവ നിരീക്ഷിക്കുകയും, അവബോധം ശക്തിപ്പെടുത്തുകയും ആണ് പ്രധാന ലക്ഷ്യം. കോവിഡ് കേസുകളുടെ വർദ്ധനവിന്റെ നിരക്ക് അനുസരിച്ച് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതാണ്. വിമാനത്താവളങ്ങളിലും സീ പോർട്ടിലും നിരീക്ഷണം ശക്തമാക്കും. കേന്ദ്ര നിർദ്ദേശപ്രകാരം വിദേശത്ത് നിന്നും വരുന്ന രണ്ട് ശതമാനം പേരുടെ സാമ്പിളുകൾ പരിശോധിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ജില്ലകളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് നിലവിൽ കോവിഡ് കേസുകൾ വളരെ കുറവാണ്.
