ആലപ്പുഴ: സെപ്റ്റംബർ നാലിന് പുന്നമടയിൽ നടക്കുന്ന 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയ്ക്ക് മിട്ടു എന്ന് പേരിട്ടു. കളക്ടറേറ്റിൽ നടന്ന ചടങ്ങിനൊപ്പം ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ഭരത് ബാല അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഓണ്‍ ലൈന്‍ റിലീസും നിര്‍വഹിച്ചു.
വാട്‌സപ്പിലൂടെയും ഫേസ്ബുക്കിലൂടെയും 4136 എന്‍ട്രികളാണ് ലഭിച്ചത്. വിദേശ രാജ്യങ്ങളിലുള്ള നിരവധി മലയാളികളും പേര് നിര്‍ദ്ദേശിച്ചിരുന്നു.
എഴുത്തുകാരനായ പി.ജെ.ജെ. ആന്‍റണി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍. റോയ്, ഹരികുമാര്‍ വാലേത്ത് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പേര് തിരഞ്ഞെടുത്തത്.
മിട്ടു എന്ന പേര് 42 പേര്‍ നിര്‍ദ്ദേശിച്ചു. ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ അമ്പലപ്പുഴ ആമേട സ്വദേശിനി ആവണി അനിലിനെ വിജയിയായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ അസിസ്റ്റന്‍റ് മാനേജരാണ് ആവണി. വിജയിക്ക് ആലപ്പുഴ മുല്ലയ്ക്കല്‍ നൂര്‍ ജ്വല്ലറി നല്‍കുന്ന സ്വര്‍ണ്ണ നാണയം സമ്മാനമായി ലഭിക്കും.