ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി ഗാന്ധിപ്രതിമയ്ക്കു മുന്നിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. പുതിയ മന്ദിരത്തിനു പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതർ ഹോമം നടത്തി. പൂർണ്ണകുംഭം നൽകി പുരോഹിതർ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
പുതിയ ചെങ്കോലിനു മുന്നിൽ മോദി നമസ്കരിച്ചു. തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി. ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു. ശേഷം ലോക്സഭയിൽ നിലവിളക്ക് തെളിയിച്ചു. ഉദ്ഘാടനഫലകവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. പുതിയ പാർലമെന്റ് നിർമ്മിച്ച തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. പാർലമെന്റ് ലോബിയിൽ സർവമത പ്രാർത്ഥനയും നടന്നു.
ഉച്ചയ്ക്കു 12ന് പാർലമെന്റിനെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും പ്രസംഗങ്ങളും നടക്കും. ഒരു മണിക്ക് 75 രൂപ നാണയവും സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടർന്ന് പ്രസംഗം. പാർലമെന്റ് നിർമ്മാണത്തിൽ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും. ഇവരുടെ പ്രതിനിധികളായി കുറച്ചുപേരെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.
പ്രതിപക്ഷത്തെ 20 പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുകയാണ്. സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്കൊപ്പം കർഷക സംഘടനകൾ മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചതിനാൽ കനത്ത സുരക്ഷയാണു നഗരത്തിലൊരുക്കിയിരിക്കുന്നത്. ന്യൂഡൽഹി മേഖലയിൽ സ്വകാര്യവാഹനങ്ങൾക്ക് 3 മണി വരെ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.