കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പിന്നീട് ഏതെങ്കിലും മുന്നണിയിലോ രാഷ്ട്രീയ പാര്‍ട്ടിയിലോ ചേര്‍ന്നാല്‍ അയോഗ്യനാക്കപ്പെടുമെന്ന്ഹൈക്കോടതി. കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കാമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കോതമംഗലം കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബാ ജോര്‍ജിനെ അയോഗ്യയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവെച്ചാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും നിയമവാഴ്ചയും ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് കൂറുമാറ്റ നിരോധന നിയമം നടപ്പാക്കിയത്. ജനാധിപത്യത്തിലും തെരഞ്ഞെടുപ്പിലും ജനങ്ങള്‍ക്കുള്ള വിശ്വാസം കാക്കാന്‍ കൂറുമാറ്റത്തിന്റെ കാര്യത്തില്‍ കര്‍ശനമായ നിലപാടെടുക്കണമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവെച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഷീബ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഉത്തരവ്.
സ്വതന്ത്രയായി മത്സരിച്ച ഷീബ സിപിഐഎമ്മിന്റെ ഭാഗമാകുകയായിരുന്നു. സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സിപിഐഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ച് ജയിച്ചതെന്നാണ് എഴുതി നല്‍കിയത്. സ്വതന്ത്രയായി ജയിച്ചതിനു ശേഷം ഇത്തരത്തില്‍ എഴുതി നല്‍കിയതിലൂടെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യയാക്കപ്പെട്ടെന്ന് കോടതി വിലയിരുത്തി. താന്‍ സിപിഐഎമ്മില്‍ ചേര്‍ന്നതില്‍ യാതൊരു തെളിവുമില്ലെന്ന് ഹര്‍ജിയില്‍ ഷീബ പറയുന്നു. എന്നാല്‍, നിയമപ്രകാരമുള്ള രേഖകളില്‍ സ്വതന്ത്ര അംഗം എന്നെഴുതി നല്‍കിയത് കോടതി തെളിവായി സ്വീകരിച്ചു.
അതേസമയം, ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമായി മത്സരിച്ച് മുന്നണിയിലെ എല്ലാ പാർട്ടികളുടേയും വോട്ട് വാങ്ങി വിജയിച്ച സ്ഥാനാർത്ഥികൾ ഉൾപ്പെടുന്ന പാർട്ടികൾ തന്നെ മുന്നണി മാറുന്നതും ഇതര മുന്നണിയ്ക്ക് പിന്തുണ നൽകുന്നതും കൂടി കൂറുമാറ്റ നിരോധന നിയമത്തിൻ്റെ പരിധിയിൽ കൊണ്ടുവരണമെന്നും ആവശ്യമുയരുന്നുണ്ട്.