സംസ്ഥാനത്ത് 46 പേർക്ക് H1N1 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വയറിളക്കവും ചിക്കൻപോക്സും വ്യാപിക്കുന്നതായും വലിയ ജാഗ്രത പുലർത്തണമെന്നും ഉന്നതതല യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. പനി ബാധിച്ചു ആശുപത്രിയിൽ എത്തുന്നവരുടെ സ്രവം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ധാരാളം വെള്ളം കുടിക്കണം, ദാഹിക്കുന്നത് വരെ കാത്തിരിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം തന്നെ കുടിക്കണം. അന്തരീക്ഷ താപനില വലിയ നിലയിൽ ഉയരുന്നതായി ഉന്നതതല യോഗം വിലയിരുത്തി. അതിനാൽ, നേരിട്ടുള്ള വെയിൽ ഏൽക്കരുത് എന്നും കുട്ടികളെ വെയിലത്തു പുറത്തു വിടരുത് എന്നും മുന്നറിയിപ്പുണ്ട്. നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകും. വേനൽച്ചൂടിനൊപ്പം പകർച്ചവ്യാധികളും പടരുന്നതിനാൽ മറ്റു രോഗങ്ങൾ ഉള്ളവരും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
