കോട്ടയം: നീണ്ട കാത്തിരിപ്പിനു ശേഷം, ജനനായകൻ ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അക്ഷരനഗരിയിൽ എത്തിച്ചേർന്നു. തിരുവനന്തപുരത്തു നിന്നും ഇന്നലെ രാവിലെ 7 മണിക്ക് പുറപ്പെട്ട വിലാപയാത്ര, 28 മണിക്കൂർ പിന്നിട്ടാണ് കോട്ടയത്ത് എത്തിയത്. തിരുനക്കര മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ജനനായകന്റെ ഭൗതികശരീരം, അക്ഷരനഗരിയിലെയും വിവിധ പ്രദേശങ്ങളിൽ നിന്നുമെത്തിയ ആബാലവൃദ്ധം ജനങ്ങൾക്കും കക്ഷിരാഷ്ട്രീയ ജാതിമതഭേദമെന്യേ അന്തിമോപചാരമർപ്പിക്കാൻ കിടത്തിയിരിക്കുകയാണ്
"കണ്ണേ കരളേ ഉമ്മൻ ചാണ്ടീ, ഇല്ല ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ " തുടങ്ങിയ മുദ്രാവാക്യങ്ങൾ ഏറ്റുചൊല്ലി സ്ത്രീകളും കുട്ടികളുമടക്കം അവസാനമായി ഒരുനോക്കു കാണാൻ കാത്തു നിൽക്കുകയാണ്.
തിരുനക്കര മൈതാനവും സമീപപ്രദേശങ്ങളും കോട്ടയം നഗരമാകെയും ജനസമുദ്രം ആയിരിക്കുകയാണ്. ഇവിടെ കൂടിയിരിക്കുന്ന മുഴുവനാളുകൾക്കും അന്ത്യാഭിവാദ്യം അർപ്പിക്കുവാനുള്ള അവസരം നൽകിയതിനു ശേഷം മാത്രമായിരിക്കും പുതുപ്പള്ളിയിലേക്കുള്ള യാത്ര എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോൾതന്നെ അത് എത്രത്തോളം പ്രാവർത്തികമാകുമെന്ന കാര്യത്തിൽ സംശയമുണ്ട്. വൈകുന്നേരം 5 മണിക്ക് ഉള്ളിൽ സംസ്കാരചടങ്ങുകൾ പൂർത്തിയാക്കുവാൻ ആകുമോ എന്നും ആശങ്കയുണ്ട്. ഇനി പുതുപ്പള്ളി യിലേക്ക് ഉദ്ദേശം 10 കിലോമീറ്റർ ദൂരമുണ്ട്. വളരെ പതുക്കെ മാത്രമേ ഇവിടേയ്ക്ക് പോകാൻ കഴിയൂ. അത്രയ്ക്ക് തിരക്കാണ് പുതുപ്പള്ളി യിലേക്കുള്ള വഴികളിലെല്ലാം. ഒപ്പം പുതുപ്പള്ളിയിലേക്കുള്ള വിവിധ വഴികളിലൂടെ നിരവധി വാഹനങ്ങൾ എത്തിച്ചേർന്ന് പുതുപ്പള്ളിയും ജനസാഗരമായി തീർന്നിരിക്കുകയാണ്.