കോട്ടയം: കേരള സംസ്ഥാനത്തെ ഒരു മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ കേരളത്തിൻ്റെ വികസനത്തിൽ ഉമ്മൻ ചാണ്ടി വലിയ പങ്ക് വഹിച്ചിട്ടുള്ളതായി രാഷ്ട്രീയ ഭേദമെന്യേ ആർക്കും ഓർത്തെടുക്കാവുന്നതാണ്.
1991ൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റ് കേരള വികസനത്തിലെ നാഴികക്കല്ലായാണ് കരുതപ്പെടുന്നത്. പ്രീഡിഗ്രി വിദ്യാഭ്യാസം സർക്കാർ ചെലവിലാക്കിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാനസർവീസ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ആരംഭിച്ചതും ഉമ്മൻ ചാണ്ടിയുടെ കാലത്താണ്. വല്ലാർപാടം കണ്ടയ്നർ ടെർമിനലിൻ്റെ പണി തുടങ്ങാൻ കഴിഞ്ഞതും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാനും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതിലും അദ്ദേഹത്തിൻ്റെ പ്രയത്നം ചെറുതല്ല. കർഷകത്തൊഴിലാളി പെൻഷൻ, തൊഴിലില്ലായ്മ വേതനം തുടങ്ങിയ ക്ഷേമപെൻഷനുകൾ എല്ലാ മാസവും നൽകാൻ തീരുമാനിച്ചതും അദ്ദേഹമായിരുന്നു.
2006 ജനുവരിയിൽ സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടന്ന 35മത് ലോകസാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് ഒരു റെക്കോർഡിനും അർഹനായി. ചരിത്രത്തിൽ ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി ഇതിൽ സംബന്ധിക്കുന്നത്. 2004ൽ ആദ്യമായി മുഖ്യമന്ത്രിയായ ശേഷം ജനസമ്പർക്കം എന്ന ഒരു പരാതി പരിഹാരമാർഗ്ഗം ഉമ്മൻ ചാണ്ടി നടപ്പിൽ വരുത്തി. ഓരോ സ്ഥലങ്ങളിൽ വിളിച്ചു ചേർക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി രാഷ്ട്രീയ ഭേദമെന്യെ ജനങ്ങളോട് നേരിട്ടിടപെട്ട് അവരുടെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരമാർഗ്ഗം ഉണ്ടാക്കുവാൻ അക്ഷീണം പരിശ്രമിച്ചു. മുഖ്യമന്ത്രിയായിരുന്ന 2004-2006, 2011-2016 വർഷങ്ങളിൽ ജനസമ്പർക്ക പരിപാടി വിജയകരമായി നടപ്പിലാക്കി. പ്രതിപക്ഷം ഇതിനെ രൂക്ഷമായി എതിർത്തുവെങ്കിലും ജനസമ്പർക്ക പരിപാടിയിലൂടെ അദ്ദേഹം ജനകീയനായ മുഖ്യമന്ത്രിയായി സാധാരണക്കാരായ ജനങ്ങളുടെ മനസിലിടം നേടുകയായിരുന്നു.
ഐക്യരാഷ്ട്ര സംഘടന ആഗോളതലത്തിൽ പബ്ലിക് സർവീസിനു നൽകുന്ന പുരസ്കാരം 2013ൽ മുഖ്യമന്ത്രിയായിരിക്കേ ഉമ്മൻ ചാണ്ടിയുടെ ഓഫീസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്കായിരുന്നു ഈ അവാർഡ്.
കൂടാതെ കോട്ടയംകാരുടെയും പുതുപ്പള്ളിക്കാരുടേയും മനസിൽ എന്നും രാഷ്ട്രീയത്തിലുപരി സ്ഥാനം നേടാൻ കഴിഞ്ഞ കോട്ടയംകാരുടെ സ്വന്തം 'കുഞ്ഞൂഞ്ഞ് ' കൂടിയായിരുന്നു അദ്ദേഹം.