എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ആശാ ലോറൻസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി.
നടപ്പാക്കിയത് രാഷ്ട്രീയ തീരുമാനമെന്ന് ആശ. സി പി എമ്മിനെ എതിർ കക്ഷിയാക്കിയാണ് അപ്പീൽ.
ലോറൻസിന്‍റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന മക്കളുടെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകാനുള്ള അഡ്വൈസറി കമ്മറ്റിയുടെ തീരുമാനം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു മക്കളായ ആശാ ലോറൻസിന്‍റെയും സുജാത ബോബന്‍റെയും അപ്പീൽ.
ലോറൻസ് മതപരമായി ജീവിച്ച ആളാണെന്നും അതിനാൽ മതാചാരപ്രകാരമുള്ള സംസ്കാരം നടത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മക്കളായ ആശയും സുജാതയും ഹൈക്കോടതിയെ സമീപിച്ചത്. തർക്കങ്ങൾ അധിക നാളത്തേക്ക് നീട്ടിവെക്കുന്നത് ഉചിതമല്ലെന്നും മരിച്ച ആൾക്ക് അല്പമെങ്കിലും ആദരവ് നൽകണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജംദാറും ജസ്റ്റിസ് എസ്. മനുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരാമർശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ തർക്കപരിഹാരത്തിന് മുതിർന്ന അഭിഭാഷകനായ എൻ.എൻ സുഗുണപാലനെ മധ്യസ്ഥനായി നിയോഗിച്ചു. എന്നാൽ ആശാ ലോറൻസും സുജാത ബോബനും മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറായില്ല. പിന്നാലെ വാദം കേട്ട ശേഷമാണ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.