കൊച്ചി: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധിക്കെതിരെ പ്രതി സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിൽ വിധി ഉണ്ടാകുന്നതുവരെ ശിക്ഷ മരവിപ്പിക്കണം എന്നായിരുന്നു ആവശ്യം. ജയിലിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. ശിക്ഷ മരവിപ്പിക്കാൻ ആകില്ലെന്നും ജയിൽവാസം തുടർന്നുകൊണ്ട് തന്നെ അപ്പീൽ നടപടികളുമായി മുന്നോട്ടു പോകണമെന്നും കോടതി വ്യക്തമാക്കി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരെയാണ് പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ കിരണിന് 10 വർഷം തടവും 12.55 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.