*ബുഡാപെസ്റ്റ്:* അമേരിക്കയുടെ നോഹ ലൈൽസ് 100 മീറ്ററിലെ പുതിയ വേഗ രാജാവ്. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 9.83 സെക്കൻഡിൽ കൊടുങ്കാറ്റുവേഗത്തിൽകുതിച്ചെത്തിയാണ് 26കാരൻ സ്വർണം സ്വന്തമാക്കിയത്. കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് താരം സുവർണ നേട്ടം സ്വന്തമാക്കിയത്.
9.88 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ബോട്സ്വാനയുടെ ലെറ്റ്സിൽ ടെബോഗോ വെള്ളിയും ഇതേ സമയം തന്നെ കുറിച്ചു ബ്രിട്ടന്റെ ഷാർനെൽ ഹ്യൂസ് വെങ്കലവും നേടി. ഇരു താരങ്ങളുടെയും മെഡൽ നിർണയിച്ചത് ഫോട്ടോ ഫിനിഷിലാണ്. സെക്കൻഡിന്റെ മൂവായിരത്തിൽ ഒരു അംശം അകലം മാത്രമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെ താരങ്ങൾ തമ്മിലുണ്ടാ യിരുന്നത്.
നിലവിലെ ചാമ്പ്യനായിരുന്ന ഫ്രെഡ് കെർലി ഫൈനലിലേക്ക് യോഗ്യത നേടിയില്ല. ഒളിംപിക് ചാമ്പ്യൻ ഇറ്റലിയുടെ മാർസൽ ജേക്കബ്സും സെമിയിൽ പുറത്തായി.
ഷാർനെൽ ഹ്യൂസാണ് ഈയിനത്തിൽ ഈ വർഷം മികച്ച സമയം കുറിച്ച താരം. ഷാർനെൽ, മുൻ ലോക ചാമ്പ്യൻ അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യൻ കോൾമാൻ, ഹീറ്റിസിൽ മികച്ച പ്രകടനം പുറത്തെടുത്ത ജമൈക്കയുടെ ഒബ്ലിക് സെവിയ തുടങ്ങിയവരെല്ലാം അണിനിരന്ന ഫൈനലിൽ 30 മീറ്ററിനു ശേഷമാണ് ലൈൽസിന്റെ മിന്നൽ കുതിപ്പ് കണ്ടത്.
തുടര്‍ച്ചയായി ഇത് നാലാം സീസണാണ് വേഗ താരത്തിനുള്ള പുരുഷ സ്വര്‍ണം അമേരിക്ക സ്വന്തമാക്കുന്നത്. 2017ല്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍, 19ല്‍ ക്രിസ്റ്റ്യന്‍ കോള്‍മാന്‍, 22ല്‍ ഫ്രെഡ് കെര്‍ലി, ഇത്തവണ നോഹ ലൈല്‍സ്.
നിലവിലെ 200 മീറ്ററിലെ ചാമ്പ്യനാണ് ലൈൽസ്. 100 മീറ്ററിൽ സ്വർണം സ്വന്തമാക്കിയ താരം 200 മീറ്ററിലെ സ്വർണം നിലനിർത്തുക ലക്ഷ്യമിടുന്നു. ഒപ്പം ഇതിഹാസ താരം ഉസൈൻ ബോൾട്ട് 2015ൽ സ്പ്രിന്റ് ഡബിൾ നേടിയ ശേഷം മറ്റൊരു താരവും ഈ നേട്ടത്തിലെത്തിയിട്ടില്ല. ഇതും ലൈൽസ് ലക്ഷ്യം വയ്ക്കുന്നു.