തിരു.: സർക്കാർ ഓഫീസുകളിൽ കടലാസ് രസീതുകൾ ഏതാനും ആഴ്ചകൾ കൂടി മാത്രം. ജൂലായ് ഒന്നു മുതൽ കടലാസ് രസീത് നൽകുന്ന രീതി പൂർണ്ണമായി ഒഴിവാക്കും. പണമടച്ചതിന്റെ വിവരങ്ങൾ മൊബൈൽ ഫോണിൽ സന്ദേശമായി ലഭിക്കും.
പണമിടപാടുകൾ ഓൺലൈനായതോടെയാണ് കടലാസ് രസീത് അവസാനിപ്പിക്കുന്നത്. ഇതിനായി 'ഇ-ടി.ആർ 5' എന്ന ആപ്ലിക്കേഷൻ തയ്യാറാക്കി. ഇത് കംപ്യൂട്ടറിലും മൊബൈലിലും ഒരുപോലെ പ്രവർത്തിപ്പിക്കാം. നെറ്റ് ബാങ്കിങ്, കാർഡ് പേമെന്റ്, യു.പി.ഐ., ക്യൂആർ കോഡ്, പി.ഒ.എസ്. മെഷീൻ എന്നീ മാർഗ്ഗങ്ങളിൽ തുക സ്വീകരിക്കും. പണം നേരിട്ട് നൽകിയാലും രസീത് മൊബൈലിൽ ആയിരിക്കും.
ഈ മാസം 15 വരെ താലൂക്കുതലം വരെയുള്ള ഓഫീസുകളിലും 30 വരെ മറ്റെല്ലാ ഓഫീസുകളിലും കടലാസ് രസീത് ലഭിക്കും. ജൂലായ് ഒന്നു മുതൽ സർക്കാർ ഓഫീസുകളിൽ കടലാസ് രസീത് വഴി ഈടാക്കിയ പണം ട്രഷറികളിൽ സ്വീകരിക്കില്ലെന്ന് വകുപ്പുകളെ അറിയിച്ചിട്ടുണ്ട്.
അതേസമയം, തുടർ നടപടികൾക്കായി ദീർഘകാലം രസീത് സുക്ഷിച്ചു വയ്ക്കാനാകുന്നതു പോലെ മൊബൈൽ സന്ദേശം സൂക്ഷിച്ചു വയ്ക്കാനാവാത്തത് ബുദ്ധിമുട്ടുണ്ടാക്കും. സാങ്കേതിക വിദ്യയിൽ പ്രാഗൽഭ്യമില്ലാത്ത സാധാരണക്കാർ സന്ദേശം ഡിലീറ്റ് ചെയ്യപ്പെട്ടാൽ, രസീത് ഇല്ലാത്തതിൻ്റെ പേരിൽ തുടർനടപടികൾ വീണ്ടും അനന്തമായി നീളുമോയെന്ന ആശങ്കയും ജനങ്ങളിലുണ്ട്.