തിരു.: കേരളത്തിലും തമിഴ്നാട്ടിലും അതീവജാഗ്രതയ്ക്ക്നാവികസേനയുടെ തീരുമാനം. ചൈനയുടെ ചാരക്കപ്പൽ യുവാൻ വാങ് – 5 ശ്രീലങ്കയിലെത്തുമെന്നു സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് ബുധനാഴ്ച ഹംബൻതോട്ട തുറമുഖ യാർഡിൽ കപ്പൽ എത്തുന്നത്.
കപ്പൽ ഏഴുദിവസത്തോളം അവിടെ യുണ്ടാവും.കരയിലെയുംഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ സംഭരിക്കാനും വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാൻ വാങ്–5.
യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ചൈന പ്രകോപിതരായത്. സന്ദർശനത്തിൽ അമേരിക്കയ്ക്ക് ചൈന താക്കീത് നൽകി. തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നാണ് അമേരിയ്ക്ക് ചൈന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രകോപനം തുടർന്നാൽ തങ്ങൾ തിരിച്ചടിക്കുമെന്നും ചൈന നിലപാട് കടുപ്പിക്കുന്നുണ്ട്. നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം പ്രഹസനമാണെന്ന് ചൈന ആക്ഷേപിച്ചു. നാൻസി പെലോസിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ തായ്‌വാനെതിരെ സാമ്പത്തിക ഉപരോധങ്ങൾ ചൈന ഏർപ്പെടുത്തിയിട്ടുണ്ട്. തായ്‌വാൻ അതിർത്തിയിൽ ഇന്ന് മുതൽ സൈനിക അഭ്യാസം നടത്തുമെന്ന് ചൈന പറഞ്ഞു. ഇത് ഞായറാഴ്ച വരെ നീണ്ടുനിൽക്കുമെന്നാണ് ചൈന വ്യക്തമാക്കുന്നത്. സൈനിക അഭ്യാസത്തിന്റേയും സാമ്പത്തിക ഉപരോധങ്ങളുടേയും പശ്ചാത്തലത്തിൽ ജപ്പാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുമായി ഇതര വ്യോമപാതയ്ക്ക് വേണ്ടിയുള്ള നയതന്ത്രനീക്കം ശക്തമാക്കാനുള്ള ശ്രമങ്ങളും തായ്‌വാൻ ആരംഭിച്ചിട്ടുണ്ട്.
ചൈനയുടെ നിരന്തര ഭീഷണി നേരിടുന്ന തായ്‌വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നൽകുന്നതിനാണ് തന്റെ സന്ദർശനമെന്ന് നാൻസി പെലോസി പറഞ്ഞു. പെലോസിയുടെ സന്ദർശനത്തിനെതിരെ നയതന്ത്ര പ്രതിഷേധം കടുപ്പിക്കുമെന്നാണ് ചൈന ആവർത്തിക്കുന്നത്. അമേരിക്കൻ അംബാസിഡറെ ചൈന വിളിച്ചു വരുത്തി.
തായ്‌വാൻ വിഷയം പൂർണ്ണമായി ചൈനയുടെ ആഭ്യന്തര വിഷയമാണെന്നും അതിൽ വിധി പറയാൻ മറ്റൊരു രാജ്യം ശ്രമിക്കുന്നത് അന്താരാഷ്ട്ര തത്വങ്ങളുടെ ലംഘനമാണെന്നാണ് ചൈനയുടെ ആരോപണം. ചൈനയ്‌ക്കെതിരെ കളിക്കാൻ തായ്‌വാൻ ചീട്ട് അമേരിക്ക പുറത്തെടുക്കരുതെന്നും ചൈന മുന്നറിയിപ്പ് നൽകി.
തായ്‌വാൻ സന്ദർശനം പൂർത്തിയാക്കി നാൻസി പെലോസി മടങ്ങിയിരുന്നു.